പാലക്കാട് : സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ അടിമപ്പെടില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി.  സമയമാറ്റത്തില്‍ മന്ത്രിയും  വിദ്യാഭ്യാസ വകുപ്പും ഉത്തരവാദിയല്ലെന്നും 220 പ്രവര്‍ത്തി ദിവസം ലഭ്യമാക്കേണ്ടത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് പത്ര സമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള സംഘടനകള്‍ സമ്മര്‍ദ്ദംചെലുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മത, സാമുദായിക സംഘടനകളുടെ സമയവും സൗകര്യവും നോക്കി വിദ്യാഭ്യാസ ചട്ടങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ അടക്കം ഏഴുമണിക്ക് ക്ലാസ് തുടങ്ങുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ സ്‌കൂളുകളിലും എട്ടുമണിക്ക് ക്ലാസ് തുടങ്ങുന്നുണ്ട്.  ഈ വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളുമായി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

കൊല്ലത്ത് എട്ടാം ക്ലാസുകാരന്‍ വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും സ്‌കൂള്‍ മാനേജ്‌മെന്റിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. സ്‌കൂളുകളിലും എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പരിശോധിക്കാന്‍ ഈ മാസം 31 വരെ സംസ്ഥാനത്തെ മുഴുവന്‍  സ്‌കൂളുകളിലും  ഓഡിറ്റ് നടത്തും. 

സ്‌കൂള്‍ തുറക്കുന്നതിനുമുന്‍പ്  എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണമെന്നതിനെ കുറിച്ച് കഴിഞ്ഞ മേയില്‍  യോഗം ചേര്‍ന്നിരുന്നതാണ്. 35 വിഷയങ്ങളാണ് അന്ന് ചര്‍ച്ച ചെയ്തത്. ഇതെല്ലാം നടപ്പാക്കിയോ എന്ന് പരിശോധിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.