കോഴിക്കോട്: ലൈം​ഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത 14കാരിയുടെ കുടുംബത്തെ വാടകവീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. അന്തിയുറങ്ങാൻ സ്ഥലമില്ലാതെ അതിജീവിതയുടെ മാതാവും അനിയനും കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ അഭയം തേടി. പോകാനൊരു ഇടമില്ലാതെ സർക്കാർ സംവിധാനങ്ങളുടെ പല വാതിലുകൾ മുട്ടിയിട്ടും ആശ്രയം ലഭിക്കാത്തതിനെ തുടർന്നാണ് കളക്ടറേറ്റിന് മുന്നിലെത്തിയതെന്ന് മാതാവ് പറഞ്ഞു.

To advertise here,

കോടതി ഉത്തരവിനെ തുടർന്നാണ് വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടതെന്നാണ് വിവരം. ലൈഫ് മിഷനിലുൾപ്പെടെ അപേക്ഷ സമർപ്പിച്ചിരുന്നതായും എന്നാൽ രേഖകളുടെ അഭാവം ചൂണ്ടികാട്ടി വീട് നിഷേധിക്കുകയായിരുന്നുവെന്നും മാതാവ് പറയുന്നു. അതേസമയം കുടുംബത്തിന് താമസിക്കാൻ സൗകര്യം ഒരുക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

മകൾക്ക് നീതി ലഭിച്ചില്ലെന്നും കേസിൽ പ്രതികളെ വെറുതെ വിട്ടെന്നും പെൺകുട്ടിയുടെ മാതാവ് ആരോപിക്കുന്നു. സംഭവം നടന്ന സമയത്ത് പെൺകുട്ടിയുമായി പോലീസ് ഉദ്യോഗസ്ഥൻ യൂണിഫോമിലെത്തി തെളിവെടുപ്പ് നടത്തിയതുൾപ്പെടെ വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴി തുറന്നിരുന്നു. പോലീസ് യൂണിഫോമിൽ വീട്ടിലെത്തിയത് നാട്ടിലുൾപ്പെടെ വലിയ വിവേചനമുണ്ടാക്കുകയും അപവാദങ്ങൾ പ്രചരിക്കുന്നതിന് ഇടയാക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. മനോവിഷമത്തെ തുടർന്നാണ് ഒരു വർഷത്തിനുള്ളിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും പരാതിയുണ്ട്.