കണ്ണൂര്‍: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇരിട്ടിയിലെ സത്യന്. ഇരിട്ടിയിലെ 'മുത്തു' ലോട്ടറി ഏജന്‍സിയില്‍നിന്ന് സത്യന്‍ എന്നയാള്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ 20 കോടി രൂപ ലഭിച്ചതെന്ന് ഏജന്‍സി ജീവനക്കാര്‍ പറഞ്ഞു. ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യന്‍ വാങ്ങിയതെന്നും അതിലൊന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെന്നും ഇവര്‍ പറഞ്ഞു. 

To advertise here,

ജനുവരി 24-നാണ് സത്യന്‍ എന്നയാള്‍ മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങിയത്. പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. പേര് ചോദിച്ചപ്പോള്‍ സത്യന്‍ എന്ന് പറഞ്ഞു. ആ പേരില്‍ ബില്ലും നല്‍കി. എന്നാല്‍, അദ്ദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും ഏജന്‍സിയിലുള്ളവര്‍ പറഞ്ഞു. 

കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായുള്ള മുത്തു ലോട്ടറി ഏജന്‍സിയിലൂടെയാണ് ക്രിസ്മസ് ബമ്പറിന്റെ ഒന്നാംസമ്മാനം കിട്ടിയ XD 387132 എന്ന നമ്പറിലുള്ള ടിക്കറ്റ് വിറ്റത്. ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് ഏജന്‍സി ഉടമ അനീഷ് നേരത്തെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സത്യന്‍ എന്നയാളാണ് ഒന്നാംസമ്മാനമടിച്ച ടിക്കറ്റ് വാങ്ങിയതെന്നകാര്യം ഏജന്‍സി ജീവനക്കാര്‍ സ്ഥിരീകരിച്ചത്.