കൊച്ചി: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക തീരുമാനം. ഇതിനുപുറമെ, വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഹൈക്കോടതി മാതാപിതാക്കള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സി.ജയചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഈ കേസുമായി ബന്ധപ്പെട്ട നിര്‍ണായക ഇടപെടല്‍ നടത്തിയിരിക്കുന്നത്. 

To advertise here,

പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കളെയും പ്രതിചേര്‍ത്തതിന് പിന്നാലെ അന്വേഷണ സംഘം സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം അവസാനം മാതാപിതാക്കളോട് നേരിട്ട് ഹാജരാകാന്‍ സിബിഐ കോടതി സമന്‍സ് അയച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള നടപടിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. വിചാരണ കോടതിയില്‍ ഹാജരാകുന്നതിനാണ് ഇളവ് നല്‍കിയിരിക്കുന്നതെങ്കിലും കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി തീര്‍പ്പാക്കിയതിന് ശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്. 

വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആറ് കുറ്റപത്രങ്ങളാണ് സിബിഐ നല്‍കിയിരിക്കുന്നത്. ഈ കുറ്റപത്രങ്ങളിലാണ് കുട്ടികളുടെ മാതാപിതാക്കളെയും പ്രതിചേര്‍ത്തിരിക്കുന്നത്. ഈ കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും നടപടികള്‍ സുതാര്യമായിരുന്നില്ലെന്നും ഞങ്ങളുടെ ഭാഗം അന്വേഷണസംഘം കേട്ടിരുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് മാതാപിതാക്കള്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 

വാളയാറിലെ സഹോദരിമാര്‍ ലൈംഗികാതിക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍, കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടന്നുവെന്നറിഞ്ഞിട്ടും ഈ വിവരം മാതാപിതാക്കള്‍ മറച്ചുവെച്ചുവെന്നതാണ് കുറ്റപത്രത്തിലെ ഗുരുതരമായ കണ്ടെത്തല്‍. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ കൊച്ചി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയത്. 

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. കേസില്‍ നേരത്തെ സിബിഐ. കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തിരുന്നു. എന്നാല്‍, കോടതി നിര്‍ദേശപ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2017 ജനുവരി13, മാര്‍ച്ച് നാല് തീയതികളിലായാണ് വാളയാറിലെ 13, 9 വയസ്സുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.