കൊച്ചി: റോഡ് മോശമാണെങ്കില്‍ ടോള്‍ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്ന് ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

To advertise here,

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഇതിനു പിന്നാലെയാണ് നിലവിലെ അവസ്ഥയില്‍ യാത്രചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും അതിനാല്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത് കോടതിയെ സമീപിച്ചത്.

പാലിയേക്കരയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ദേശീയപാതയിലെ അടിപ്പാത നിര്‍മാണം മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പുവരുത്തുംവരെ പാലിയേക്കരയിലെ ടോള്‍പിരിവ് നിര്‍ത്തിവെയ്ക്കണമെന്നാണ് കളക്ടര്‍ ഉത്തരവിട്ടിരുന്നത്. അതേസമയം പാലിയേക്കരയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് നടപടി ഉണ്ടാകണമെന്ന് കോടതി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കേസ് ഈ മാസം 25-ന് വീണ്ടും പരിഗണിക്കും.