തിരുവനന്തപുരം: കൂടിയ വിലയ്ക് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചത് പവർകട്ട് ഏർപ്പെടുത്തിയതിലുള്ള ജനകീയപ്രതിഷേധം കണക്കിലെടുത്താണ്‌. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാർ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് റദ്ദാക്കിയതുകൊണ്ടാണ് പവർകട്ടിലേക്ക് പോകേണ്ടിവന്നതെന്ന് ന്യായീകരിക്കുന്നുണ്ടെങ്കിലും പ്രതിഷേധം കുറയ്ക്കാൻ ഫലപ്രദമാകില്ലെന്ന് സർക്കാർ വിലയിരുത്തി.

To advertise here,

തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മുതിർന്ന സഹപ്രവർത്തകരുമായി കൂടിയാലോചിച്ചാണ് ഉയർന്ന വില കൊടുത്തും വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത്. പ്രതിസന്ധി മുൻകൂട്ടിക്കണ്ട് പരിഹരിക്കാനാവശ്യമായ ഇടപെടൽ വൈദ്യുതിബോർഡ് നടത്തിയില്ലെന്നും വിലയിരുത്തലുണ്ടായി. അമാന്തമുണ്ടോയെന്നതിൽ അന്വേഷണം നടത്തുന്നത് സംബന്ധിച്ച ആലോചനയും സർക്കാരിലുണ്ട്.

ന്യായമായ വിലയ്ക്ക് വൈദ്യുതി ലഭ്യതയുണ്ടായിരുന്നു. തമിഴ്‌നാട് അടക്കം ഈ ദിവസങ്ങളിൽ വൈദ്യുതി വാങ്ങുകയും ചെയ്തു. വൈദ്യുതിബോർഡ് ചെയർമാനായി എം.ജി. രാജമാണിക്യം ചുമതലയേറ്റിട്ട് അധികകാലമായില്ല. അദേഹം കഴിയുന്നത്ര പരിശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥതലത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

അദേഹത്തിന്റെ പരിചയക്കുറവ് മുതലെടുത്ത് സ്ഥിതിഗതി വഷളാക്കാൻ ശ്രമമുണ്ടായെന്ന നിഗമനം സർക്കാരിനുണ്ട്. ഇത് മനസ്സിൽെവച്ചാണ് സോളാറുമായി ബന്ധപ്പെട്ട യോഗത്തിൽ ചിലർക്ക് ചൊറിച്ചിലുണ്ടെന്നും മാറ്റാനുള്ള മരുന്ന് സർക്കാരിന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത്.

കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറി ജി. ജ്യോതിലാൽ, വൈദ്യുതിമേഖലയുമായി ബന്ധമുള്ള ആസൂത്രണബോർഡ് വിദഗ്ധർ എന്നിവരുടെ സേവനവും മുഖ്യമന്ത്രി തേടി. കൂടുതൽ വൈദ്യുതിലഭ്യത ആ വഴി ഉറപ്പാക്കി.

28-ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 38 വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. പുതിയ സർക്കാർ വന്നശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പിലെ ഫലം അനുകൂലമായാൽ സർക്കാരിന്റെ ദിശ ജനങ്ങൾ അംഗീകരിക്കുന്നുവെന്നതിന്റെ പ്രതിഫലനമാകും. പവർകട്ട് ഉപതിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കുമെന്ന വിലയിരുത്തലും ദ്രുതനീക്കങ്ങൾക്ക് പിന്നിലുണ്ട്.