
തിരുവനന്തപുരം: പാലക്കാട്ട് പാതിരാത്രിയില്‍ യു.ഡി.എഫ്. വനിതാനേതാക്കളുടെ മുറിയിലേക്ക് ഇരച്ചെത്തിയ പോലീസ് നടപടി പാഴായെങ്കിലും പറഞ്ഞതും വാദിച്ചതും സ്ഥാപിക്കാനുള്ള പെടാപ്പാടിലാണ് മുന്നണികള്‍.
പെട്ടിയിലെ തുണിടയക്കം മാറ്റി പരിശോധിച്ചിട്ടും ഒന്നുംകിട്ടാതെ മടങ്ങിയ പോലീസിന്, ഇനി ഈ കേസില്‍ വിപ്ലവമുണ്ടാക്കാനുള്ള ഒന്നും കണ്ടെത്താനാകില്ലെന്നുറപ്പ്. പക്ഷേ, 'കുഴല്‍പ്പണ പരിശോധന' രാഷ്ട്രീയമായി കത്തിയതോടെ വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്നതിലാണ് ആശങ്ക. ആരോപണം ആവര്‍ത്തിച്ച് എല്‍.ഡി.എഫും ബി.ജെ.പി.യും വീറോടെ നില്‍ക്കുന്നത് വോട്ടുമനസ്സ് ഒപ്പമാക്കാന്‍. പാഴായ പരിശോധനയില്‍ ഗുണഭോക്താക്കളായിമാറുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫും.
പോലീസിന്റെ സ്വാഭാവിക പരിശോധനയെ എന്തിനു ഭയക്കണം എന്ന ചോദ്യവുമായാണ് ആദ്യഘട്ടത്തില്‍ സി.പി.എം. നേതാക്കളെത്തിയത്. പിന്നീട് പരാതിക്കാരായെത്തി ആരോപണം കടുപ്പിച്ചു. പോലീസ് പരിശോധന പാളിയെങ്കിലും കോണ്‍ഗ്രസിനെ സംശയത്തില്നിര്ത്താന് കഴിഞ്ഞിട്ടുണ്ടെന്നാണ് സി.പി.എം. കണക്കാക്കുന്നത്. ജില്ലാസെക്രട്ടറി അടക്കം ഉന്നയിച്ച, നീല ട്രോളി ബാഗിന്റെ ദുരൂഹകൈമാറ്റം സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. കള്ളപ്പണം കണ്ടെത്തിയില്ലെങ്കിലും ആരോപണം ആവര്‍ത്തിച്ച് ജനങ്ങളില്‍ സംശയം ബലപ്പെടുത്തുകയാണ് എല്‍.ഡി.എഫ്.
പാളിപ്പോയ പരിശോധന യു.ഡി.എഫിന് രാഷ്ട്രീയമായി ഗുണംചെയ്തുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 'രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശുക്രദശ' എന്ന കെ. സുധാകരന്റെ പരാമര്‍ശം അതിനു തെളിവാണ്. ആരോപണത്തിലും പ്രതിഷേധത്തിലുമുള്ള സി.പി.എം., ബി.ജെ.പി. സമാനതയും കോണ്‍ഗ്രസ് നേട്ടമാക്കാന്‍ നോക്കുന്നു. 'കമ്യൂണിസ്റ്റ് ജനതാപാര്‍ട്ടി' എന്ന പ്രയോഗത്തിലൂടെ ഈ 'രഹസ്യസഖ്യ'ത്തെ ഉറപ്പിക്കുകയാണ് യു.ഡി.എഫ്.
കൊടകര കുഴല്പ്പണക്കേസിലുണ്ടായ വെളിപ്പെടുത്തലില്‍ ഉള്ളുലഞ്ഞുനില്ക്കുമ്പോഴാണ് പാലക്കാട്ടെ പാതിരാപ്പരിശോധന ബി.ജെ.പി.ക്ക് വീണുകിട്ടുന്നത്. മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെതിരേയുള്ള കുഴല്‍പ്പണ ആരോപണം അവര്‍ ഒരു പിടിവള്ളിയാക്കി. അതാണ് പാതിരാത്രിയില്‍ത്തന്നെ ഈ വിഷയത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ചാടിവീണത്.
പരിശോധന പാളാന്‍ കാരണം സി.പി.എമ്മിലെയും പോലീസിലെയും കോണ്‍ഗ്രസിനെ സഹായിക്കുന്ന ഒറ്റുകാരാണെന്ന വാദംകൂടി ബി.ജെ.പി. മുന്നോട്ടുവെക്കുന്നുണ്ട്.
പാളിയ പരിശോധന; പുകമറയായി ആരോപണങ്ങള്‍
പാലക്കാട്: ഒന്നും തെളിയാത്ത പുകമറയായി പോലീസ് പാതിരാത്രി നടത്തിയ റെയ്ഡും ട്രോളി ബാഗ് വിവാദവും. കെ.പി.എം. ഹോട്ടലില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലാണ് കഴിഞ്ഞദിവസം രാത്രി പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡ് പതിവുപരിശോധനകളുടെ തുടര്‍ച്ചയാണെന്ന പാലക്കാട് എ.എസ്.പി. അശ്വതി ജിജി പറഞ്ഞപ്പോള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് പറഞ്ഞത്. പരിശോധനയ്ക്കുശേഷം കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും ആവശ്യമനുസരിച്ച് പോലീസ് രേഖാമൂലം നല്കിയ മറുപടിയിലും പതിവുവാചകങ്ങള്‍ക്കുപകരം പിന്നീട് ഏതെങ്കിലും തരത്തില്‍ വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള വാചകങ്ങളാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ കത്തില്‍ പറയുന്നുണ്ട്. യു.ഡി.എഫിനെന്നതുപോലെ റെയ്ഡ് എല്‍.ഡി.എഫിനെതിരായ ആരോപണത്തിനും വഴിതെളിയിച്ചു.
ആരോപണവും മറുവാദവും
1. കള്ളപ്പണം എത്തിച്ചെന്ന് വിവരം ലഭിച്ചെന്നായിരുന്നു റെയ്ഡുമായി ബന്ധപ്പെട്ട ആദ്യ പോലീസ് വാദം. എന്നാല്‍, റെയ്ഡില്‍ പണമൊന്നും കണ്ടെത്താനായില്ല. എന്നുമാത്രമല്ല, പണമുള്‍പ്പെടെ ഒന്നും കണ്ടെത്താനായില്ലെന്ന് രേഖാമൂലം മറുപടി നല്‍കേണ്ടിയും വന്നു.
2. പരിശോധനയെക്കുറിച്ചറിഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലിന്റെ പിന്‍വാതിലിലൂടെ ഒളിച്ചുകടന്നെന്നായിരുന്നു മറ്റൊരാക്ഷേപം. എന്നാല്‍, ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ബുധനാഴ്ച വൈകീട്ട് പുറത്തുവന്നപ്പോള്‍ രാഹുല്‍ ഹോട്ടലിന്റെ മുന്‍വാതിലില്‍കൂടിയാണ് പുറത്തുപോയതെന്ന് വ്യക്തമായി. മൂന്നുവശവും മതിലുകളാല്‍ ചുറ്റപ്പെട്ട ഹോട്ടലില്‍നിന്ന് പുറത്തിറങ്ങാന്‍ ഹോട്ടലിന്റെ വാതിലും റസ്റ്ററന്റിന്റെ വാതിലും മാത്രമാണ് ഉപയോഗിക്കാനാവുക
3. റെയ്ഡ് നടക്കുന്നതിനിടെ പണപ്പെട്ടിയുമായി രാഹുല്‍ ഒളിച്ചിരിക്കുന്നെന്ന് സ്ഥലത്തെത്തിയ സി.പി.എം.-ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചപ്പോള്‍ തൊട്ടുപിന്നാലെ രാഹുല്‍ കോഴിക്കോട്ടുനിന്ന് ഫെയ്സ്ബുക്ക് ലൈവിലെത്തി. അതോടെ, ആ ആരോപണം പൊളിഞ്ഞു.
4. പിന്നീട് ഒരു നീല ട്രോളിബാഗിലാണ് പണമെന്ന് ആരോപണമുയര്‍ത്തി സി.പി.എം. പാലക്കാട് ജില്ലാസെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു രംഗത്തെത്തി. ഈ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് നിഷേധിക്കാതെ നീല ട്രോളിബാഗുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ രാഹുല്‍ അതില്‍ വസ്ത്രങ്ങളായിരുന്നെന്ന് വിശദീകരിച്ചു. പുറത്തുവന്ന സി.സി.ടി.വി. ദൃശ്യങ്ങളില്‍ നീല ട്രോളിബാഗ് വ്യക്തമാണെങ്കിലും അതില്‍ പണമുണ്ടെന്ന് തെളിയിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല.
5. പാതിരാ റെയ്ഡിനുപിന്നില്‍ മന്ത്രി എം.ബി. രാജേഷും അളിയനുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും എന്‍.കെ. പ്രേമചന്ദ്രനും ആരോപിച്ചു. എന്നാല്‍, നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ഗൂഢാലോചന തന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കേണ്ടെന്നുമായിരുന്നു രാജേഷിന്റെ പ്രതികരണം.
6. പാര്‍ട്ടിയും സ്ഥാനാര്‍ഥിയായ സരിനും രണ്ടുനിലപാടെടുത്തത് ശ്രദ്ധേയമായി. യു.ഡി.എഫ്. നേതാക്കള്‍ കള്ളപ്പണം കൊണ്ടുവന്നെന്ന് ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ ആവര്‍ത്തിച്ചപ്പോള്‍ ഗൂഢാലോചനയ്ക്കുപിന്നില്‍ ഷാഫി പറമ്പിലിന്റെ ബുദ്ധിയാണെന്നും അനുകൂല തരംഗമുണ്ടാക്കാനുള്ള നാടകമാണെന്നുമായിരുന്നു സരിന്റെ ആക്ഷേപം.
Content Highlights: Kerala Election: Police Raid on UDF Leaders Room Sparks Political Row
Published: 08 Nov 2024, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented