തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിശോധിച്ച് പരിഹരിക്കാന്‍ കേരള ബാങ്ക് മുന്നിട്ടിറങ്ങുന്നു. നഷ്ടത്തിലായ ബാങ്കുകളുടെ പുനരുജ്ജീവനത്തിന് കര്‍മപദ്ധതി തയ്യാറാക്കും.

To advertise here,

സംസ്ഥാനത്ത് 863 പ്രാഥമിക സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാണെന്നാണ് കണക്ക്. മൊത്തം നഷ്ടം 7042 കോടി രൂപ. ബാങ്കിന്റെ സ്വന്തം ഫണ്ടിനെക്കാള്‍ നഷ്ടമുണ്ടായാല്‍ നിക്ഷേപകര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കാന്‍ കഴിയാത്ത സ്ഥിതി വരും. സഹകരണമേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം സാഹചര്യമുണ്ടാകുന്നത് തടയാനാണ് കേരള ബാങ്കിന്റെ ഇടപെടല്‍.

ബാങ്കിങ്, മാനേജ്മെന്റ് മേഖലയിലെ വിദഗ്ധര്‍ പരിശോധനയ്ക്കും പദ്ധതി തയ്യാറാക്കലിനും മേല്‍നോട്ടം വഹിക്കും. നഷ്ടത്തിലുള്ള ബാങ്കുകളിലെ പ്രസിഡന്റ്, സെക്രട്ടറി, ഒരു ഭരണസമിതി അംഗം, സീനിയര്‍ സ്റ്റാഫ് എന്നിവര്‍ ആക്ഷന്‍ പ്ലാന്റെ ഭാഗമാകും.

120 പേരെ ഉള്‍പ്പെടുത്തി മൂന്ന് ബാച്ചുകളിലായി പരിശോധന നടത്താനാണ് തീരുമാനം. ഒരു ബാച്ചില്‍ 10 സഹകരണ ബാങ്കുകളുടെ പരിശോധനയാണ് നടക്കുക. ജുലായ് രണ്ടാംവാരംമുതല്‍ മണ്‍വിളയിലെ കോപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തിലാണ് പരിശോധന. സാമ്പത്തികസ്ഥിതി അടിയന്തരമായി മെച്ചപ്പെടുത്തേണ്ട 30 ബാങ്കുകളെയാണ് കര്‍മപദ്ധതിയുടെ ഭാഗമാക്കുന്നത്. ഇത് വിജയകരമാണെങ്കില്‍ രണ്ടാംഘട്ടത്തിലേക്ക് കടക്കും.

കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തിനൊപ്പം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ ഉപയോഗപ്പെടുത്തി പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഷ്ടത്തിന്റെ കാരണം വിലയിരുത്തി, അതിനനുസരിച്ച് ഓരോ ബാങ്കിനുമുള്ള തിരുത്തല്‍ നടപടിയാണ് കര്‍മപദ്ധതിയിലുണ്ടാകുക.

ആക്ഷന്‍ പ്ലാനില്‍ ചെയ്യുന്നത്

നഷ്ടത്തിന്റെ കാരണം വിലയിരുത്തുകയാണ് ആദ്യപടി. ബിസിനസിന്റെ പോരായ്മ, കുടിശ്ശിക കൂടുന്നത്, നിക്ഷേപം കൂടുകയും വായ്പ കുറയുകയും ചെയ്യുന്നത് എന്നിവയെല്ലാമാണ് പൊതുവേ നഷ്ടമുണ്ടാക്കുന്ന ഘടകങ്ങള്‍. ഓരോ ബാങ്കിന്റെയും പോരായ്മ കണക്കാക്കിയാണ് തിരുത്തല്‍ നടപടിയുണ്ടാകുക. അതിനനുസരിച്ചുള്ള കര്‍മപദ്ധതി തയ്യാറാക്കും.