തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയിലെ യുജി കോഴ്സുകള്‍ക്ക് 50 ശതമാനവും പിജി കോഴ്സുകള്‍ക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാന്‍ ധാരണ. ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയതായി ഉന്നതതലയോഗത്തിനുശേഷം മന്ത്രി പി. പ്രസാദ് പറഞ്ഞു.

To advertise here,

സര്‍വകലാശാല എക്സിക്യുട്ടീവ് കമ്മിറ്റിയാണ് ഫീസ് കുറയ്ക്കാനുള്ള അന്തിമ തീരുമാനമെടുക്കേണ്ടത്. ഉയര്‍ന്ന ഫീസടച്ച വിദ്യാര്‍ഥികളുടെ അധികതുക അടുത്ത സെമസ്റ്ററില്‍ വകവെക്കും. നിലവില്‍ പ്രശ്‌നം കോടതിയുടെ മുന്നിലാണ്. ഫീസ് വര്‍ധനയുടെ പേരില്‍ പഠനം നിര്‍ത്തിയ വിദ്യാര്‍ഥിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇ-ഗ്രാന്റ്സ് കിട്ടുന്ന വിദ്യാര്‍ഥിയാണത്. ഒരിക്കലും ആ വിദ്യാര്‍ഥിയുടെ പഠനം മുടങ്ങില്ല. തിരിച്ചെത്തിയാല്‍ ആ വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ഫീസ് വര്‍ധന കാരണം പഠനം ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തിയ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിയുടെ വീഡിയോ വിവാദമായിരുന്നു.