കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നത് പ്രതിസന്ധിയിലായതോടെ 'റോസ്‌വാലി' മാതൃക പരീക്ഷിക്കാന്‍ ഇഡി ഒരുങ്ങുന്നു. പശ്ചിമ ബംഗാളിനെ ഉലച്ച റോസ്‌വാലി ചിട്ടി തട്ടിപ്പില്‍ 31 ലക്ഷം നിക്ഷേപകരുടെ 17,520 കോടിയാണ് നഷ്ടമായത്. ഇതില്‍ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി ചെയര്‍മാനായി അസറ്റ് ഡിസ്പോസല്‍ കമ്മിറ്റിയെ (എഡിസി) നിയോഗിക്കുകയായിരുന്നു. 

To advertise here,

ഇതുവരെ 32,319 നിക്ഷേപകര്‍ക്ക് 22 കോടി രൂപ തിരികെ നല്‍കി. ഇതേ രീതിയില്‍ കരുവന്നൂരിനും എഡിസി കൊണ്ടുവരാനാണ് നീക്കം. കരുവന്നൂര്‍ തട്ടിപ്പില്‍ പണം നഷ്ടമായ ആറുപേര്‍ കഴിഞ്ഞവര്‍ഷം കോടതിയെ സമീപിച്ചിരുന്നു. ഇഡി കണ്ടുകെട്ടിയ സ്വത്തുക്കളില്‍നിന്ന് തങ്ങള്‍ക്ക് നഷ്ടമായ പണം തിരികെ ലഭിക്കണമെന്നായിരുന്നു ആവശ്യം. തുക കൈമാറുന്നതിന് എതിര്‍പ്പില്ലെന്ന് കോടതിയില്‍ ഇഡി വ്യക്തമാക്കി.

കണ്ടുകെട്ടിയ സ്വത്തുക്കള്‍ കരുവന്നൂര്‍ ബാങ്കിന് കൈമാറാം, ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കട്ടെ എന്ന നിലപാടാണ് ഇഡി സ്വീകരിച്ചത്. ബാങ്കിനെ 10 തവണ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാതായതോടെ ഇക്കാര്യം ഇഡി കോടതിയെ അറിയിച്ചു. നിലവില്‍ ബാങ്കിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കണ്ടുകെട്ടിയതില്‍ സിപിഎമ്മിന്റേത് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഉള്ളതിനാല്‍, അത് ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതില്‍ സിപിഎമ്മിന് മുന്‍തൂക്കമുള്ള ഭരണസമിതി എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്നു കാണണം.

പ്രധാനമന്ത്രി വാക്കുനല്‍കിയിട്ട് വര്‍ഷം ഒന്നാകുന്നു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി പറഞ്ഞത് കഴിഞ്ഞ മാര്‍ച്ച് 30-നാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ ബൂത്തുതല കാര്യകര്‍ത്താക്കളുമായി നമോ ആപ് വഴിയുള്ള ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു പ്രഖ്യാപനം. പിന്നീട് കുന്നംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ഇത് ആവര്‍ത്തിച്ചു.

എന്‍ഡിഎ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വിവിധ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പണം നഷ്ടമായവര്‍ക്ക് ഇഡി കണ്ടുകെട്ടിയ സ്വത്തുക്കളില്‍ നിന്ന് പണം തിരികെ നല്‍കുന്നത് അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. കരുവന്നൂര്‍ കേസിലും ഈ സാമ്പത്തികവര്‍ഷം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. എന്നാല്‍, അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതും നീണ്ടുപോവുകയാണ്.