തലശ്ശേരി: ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ 85-കാരന്‍ സ്‌ഫോടനത്തില്‍ മരിച്ച എരഞ്ഞോളിയില്‍ സ്ഥിരമായി ബോംബ് നിര്‍മാണം നടക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി എരഞ്ഞോളിയിൽ ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയള്‍വാസി. തൊട്ടടുത്ത പറമ്പില്‍പ്പോലും ബോംബുകള്‍ നിര്‍മിക്കാറുണ്ട്. പോലീസിനെ അറിയിക്കാതെ സി.പി.എം. പ്രവര്‍ത്തകര്‍ ബോംബ് എടുത്തുമാറ്റിയെന്നും അയല്‍വാസിയായ സീന വെളിപ്പെടുത്തി.

To advertise here,

'ഇവിടെ ഇവരുടെ ഹബ്ബായിരുന്നു. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ ഹബ്ബാണ്. തുറന്നുപറയുന്നത് കാരണം ഞങ്ങളുടെ വീടിനും ബോംബെറിയും. ആര് പറഞ്ഞോ അവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. പിന്നെ ഞങ്ങളെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല. പലരും പേടിച്ചിട്ടാണ് പുറത്തുപറയാത്തത്. മുമ്പും ഇങ്ങനെയുണ്ടായിട്ടുണ്ട്. ഇവിടെ അടുത്താണ് മുമ്പ് ഒരു ബി.ജെ.പിക്കാരന്റെ കാലുവെട്ടിയത്. ഞങ്ങള്‍ സാധാരണക്കാരാണ് ഇവിടെ ജീവിക്കണം, മരിച്ചതും സാധാരണക്കാരാണ്', യുവതി പറഞ്ഞു.

ഇവര്‍ നേരത്തെ താമസിച്ചിരുന്ന വീട് വാടകയ്ക്കുകൊടുത്ത സമയത്ത് വീട്ടുപറമ്പില്‍നിന്ന് ബോംബുകള്‍ ലഭിച്ചെന്നും പോലീസ് അറിയാതെ സി.പി.എം. പ്രവര്‍ത്തകര്‍ ഇത് എടുത്തുമാറ്റിയെന്നും യുവതി വെളിപ്പെടുത്തി. ആള്‍ത്താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് തമ്പടിച്ച് മദ്യപിക്കുകയും ലഹരിമരുന്ന് ഉപയോഗിക്കകയുംചെയ്യുന്നതായി നേരത്തെ തന്നെ പ്രദേശത്ത് പരാതിയുണ്ടായിരുന്നു.

പ്രദേശത്തെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം സ്‌ഫോടനത്തില്‍ മരിച്ച എരഞ്ഞോളി കുടക്കളം ആയിനിയാട്ട് മീത്തല്‍ പറമ്പില്‍ ആയിനിയാട്ട് വേലായുധന്റെ വീട് സന്ദര്‍ശിച്ച നിയുക്ത എം.പി. ഷാഫി പറമ്പില്‍ പറഞ്ഞു. ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും സി.പി.എം. ബന്ധമുള്ളവരായിട്ടുപോലും പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്. ഈ സംഭവത്തിലും രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സി.പി.എം. രംഗത്തുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, പോലീസ് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഷാഫി പറഞ്ഞു.