കൊച്ചി: വളരെ ശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷണം നടത്തേണ്ടതുമായ സംഭവമാണ് കളമശ്ശേരിയിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്തായാലും ഇക്കാര്യത്തില്‍ ദുരൂഹതയുണ്ട്. അത് പോലീസ് കൃത്യമായി അന്വേഷിച്ച് വിവരങ്ങള്‍ നല്‍കട്ടെയെന്നും അദ്ദേഹം കളമശ്ശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

To advertise here,

''സ്‌ഫോടനമുണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. സ്‌ഫോടനത്തെത്തുടര്‍ന്ന് തീയുണ്ടായി. തീയില്‍ കരിഞ്ഞാണ് ഒരുസ്ത്രീ മരിച്ചത്. ബാക്കിയുള്ളവര്‍ക്ക് പൊള്ളലേറ്റു. നമ്മള്‍ ആദ്യംകൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുള്ളവര്‍ക്ക് അടിയന്തരമായി നല്ല ചികിത്സ നല്‍കുക എന്നതാണ്. നമ്മള്‍ വെറുതെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ നടത്തരുത്. പോലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ മാത്രമാണ് വിവരങ്ങള്‍ കിട്ടാന്‍പോകുന്നത്. അപ്പോള്‍ നമ്മള്‍ ഊഹിച്ച് ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞ് ഈ വിഷയത്തെ വഷളാക്കേണ്ട. വേറെ കുഴപ്പം ഒന്നും ആകരുതേയെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. 

placeholder
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍. ഹൈബി ഈഡന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ. തുടങ്ങിയവര്‍ സമീപം

സംഭവത്തില്‍ ഒരു സ്ത്രീയാണ് മരിച്ചത്. അതുസംബന്ധിച്ച വിവരങ്ങളെല്ലാം പോലീസ് പറയും. സ്ഥലം മൊത്തം സീല്‍ചെയ്തിരിക്കുകയാണ്. ഹാളില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്ക് തന്നെ മുന്നൊരുക്കമുണ്ടായിരുന്നു. വിമാനങ്ങളിലെ പോലെ എന്തെങ്കിലും സംഭവിച്ചാല്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് അവര്‍ നേരത്തെ പറഞ്ഞുനല്‍കിയിരുന്നു. 

വളരെ ശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷണം നടത്തേണ്ടതുമായ സംഭവമാണിത്. നമ്മുടെ നാട്ടില്‍ സംഭവിക്കാത്ത കാര്യമാണ്. സ്വാഭാവികമായ എന്തെങ്കിലുംസ്‌ഫോടനമാണോ അതോ നമ്മള്‍ നടക്കരുതെന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമാണോ എന്നത് പോലീസ് അന്വേഷണത്തില്‍ പുറത്തുവരട്ടെ''- അദ്ദേഹം പറഞ്ഞു.