തിരുവനന്തപുരം: ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം പുലർത്തുന്നത് യുഡിഎഫ് ആണെന്ന് കടകംപ്പള്ളി സുരേന്ദ്രൻ. ആർഎസ്എസിനും ബിജെപിക്കുമെതിരെ പോരാട്ടം നടത്തുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. കഴിഞ്ഞ എട്ടു വർഷക്കാലമായി എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ആരാധനാലയങ്ങളിലും നടക്കുന്ന ഉത്സവങ്ങൾ എറ്റവും നല്ല രീതിയിൽ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പ്രതിപക്ഷ ലക്ഷ്യം സർക്കാരിനെ ആക്രമിക്കുകയും നേതൃത്വം നൽകുന്ന പിണറായി വിജയനെ അധിക്ഷേപിക്കുക എന്നതു മാത്രമാണ്. നിങ്ങൾ വിചാരിച്ചാൽ അത് നടക്കില്ല. അദ്ദേഹം കേരളാ രാഷ്ട്രീയത്തിലെത്തിയത് മറ്റൊരു പിൻബലത്തിന്റെയും മറ പറ്റിയല്ല. നേർക്കുനേർ നിന്ന് ശരിയുടെ രാഷ്ട്രീയം പറഞ്ഞും പ്രവർത്തിച്ചുമാണ്. മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചതിനാലാണ് തലയുയയർത്തിനിൽക്കുന്നത്.

കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന പിണറായി വിജയനെ അങ്ങു തച്ചുടക്കാമെന്ന വിചാരമുണ്ടാകും പ്രതിപക്ഷത്തിന്. അത് അതിമോഹമാണെന്നും കടംകംപ്പള്ളി പറഞ്ഞു. ഇതിലും വലിയ വമ്പന്മാർ പതിനെട്ട് അടവും നടത്തിയിട്ടും നടക്കാത്ത കാര്യമാണ് അതെന്ന് ചരിത്രം മുമ്പേ പറഞ്ഞുവച്ചിട്ടുണ്ട്. ഓലപാമ്പുകാട്ടി പേടിപ്പിച്ചേക്കാമെന്ന് കരുതുന്നവരോട് സഹതാപം മാത്രമാണുള്ളത്. പിണറായിയെ മൂന്നാം വട്ടം മുഖ്യമന്ത്രിയാക്കാനും ഈ നാട് തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസത്തിനും വർ​ഗീയ രാഷ്ട്രീയത്തിനുമെതിരെ പടപൊരുതി വന്നവരെ ആർഎസ്എസ് ആക്കാൻ നടക്കുന്നവർ ആ ആർഎസ്എസിനെ ഈ നാട്ടിൽ തലപൊക്കാൻ അനുവദിക്കാത്ത ധീരന്റെ പേര് മറക്കണ്ട. കൗരവരുടെ പേടിസ്വപ്നമായിരുന്ന അർജുനനെന്ന വിജയനെ പോലെത്തന്നെയാണ് വർ​ഗീയവാദികളെ നേരിടുന്ന പിണറായി വിജയൻ. അദ്ദേഹത്തെ വർ​ഗീയവാദികൾക്ക് ഒത്താശ ചെയ്യുന്നവനാക്കാൻ പെടാപ്പാടുപ്പെടുന്നവരോട് ആഴം അറിയാത്തിടത്ത് കാലുവെക്കരുത് താണുപോകുമെന്നുമാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഹരിയാണയിൽ കോൺ​ഗ്രസ് നേതൃത്വം കൊടുത്തതുകൊണ്ട് പരാജയപ്പെട്ടുവെന്നും കശ്മീരിൽ  കോൺ​ഗ്രസ് നേതൃത്വം കൊടുക്കാത്തതുകൊണ്ട് വിജയിച്ചുവെന്നും കടകംപ്പള്ളി  വിമർശിച്ചു.