കണ്ണൂര്‍: കണ്ണൂരില്‍ ഇനിയും ബോംബ് പൊട്ടാനുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. എരഞ്ഞോളിയില്‍ വീട്ടുപറമ്പില്‍ തേങ്ങെയെടുക്കാനെത്തിയ 85-കാരന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊട്ടി കുറച്ച് കഴിയട്ടെ, എന്നിട്ട് നിങ്ങളെ കാണാമെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ വൃദ്ധന്‍ മരിച്ച സംഭവമാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, 'വൃദ്ധനല്ലേ മരിച്ചത് ചെറുപ്പക്കാരനല്ലല്ലോ', എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

To advertise here,

എരഞ്ഞോളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപം കുടക്കളം ആയിനിയാട്ട് മീത്തല്‍ പറമ്പില്‍ ആയിനിയാട്ട് വേലായുധനാണ് കഴിഞ്ഞദിവസം മരിച്ചത്. തേങ്ങയെടുക്കുന്നതിനിടയില്‍ കിട്ടിയ സ്റ്റീല്‍പാത്രം വീടിന്റെ തറയില്‍ അടിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്. ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതനായ കോണ്‍ഗ്രസ് നേതാവ് കണ്ണോളി മോഹന്‍ദാസിന്റെ (വി.എം. മോഹന്‍ദാസ്) വീട്ടുപറമ്പിലായിരുന്നു സംഭവം. 

ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സിപിഎമ്മിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. സംഭവം ബുധനാഴ്ച നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. സി.പി.എമ്മിന് ചിഹ്നം പോയാല്‍ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ടെന്നും ബോംബ് മതിയെന്നും സണ്ണി ജോസഫ് എം.എൽ.എ പരിഹസിച്ചു. ദുരൂഹ സാഹര്യത്തില്‍ കാണുന്ന സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നുനോക്കരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സഭയിൽ പറഞ്ഞിരുന്നു.