കൊച്ചി: കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്നാണെന്ന് കണ്ടെത്തൽ. ഗൃഹപ്രവേശനത്തിനെത്തിയവരിലാണ് മഞ്ഞപ്പിത്ത രോഗ ബാധയുണ്ടായത്. 13 പേർക്കാണ് നിലവിൽ മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ടു മുതിർന്നവരും ഒരു കുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

To advertise here,

വിഷയത്തിൽ മന്ത്രി പി രാജീവ്, നഗരസഭ ചെയർപേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നിരുന്നു. രോഗ വ്യാപനമുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 

കളമശ്ശേരി നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.  മുപ്പത്തിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടർന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിക്കുകയും രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്. 

കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള മുപ്പതിലധികം പേർക്കാണ് രോഗ ലക്ഷണമുള്ളത്. പത്താം വാർഡിൽ പെരിങ്ങഴയിൽ രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,12, വാർഡുകളിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ ഐസും ശീതളപാനീയങ്ങളും വിൽക്കുന്ന കടകളിൽ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിൻറെയും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കൂടാതെ ജലസ്രോതസുകൾ അടിയന്തിരമായി ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.