നെടുമ്പാശേരി: സീന ആശുപത്രിയില്‍പോയി വന്നപ്പോഴേക്കും വീട് നഷ്ടമായി. ബുധനാഴ്ച വൈകീട്ട് നാലരയോടെ സീന വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് കോടതി വഴി ജപ്തി നടപ്പാക്കിയതോടെയാണ് അവര്‍ പെരുവഴിയിലായത്. വീടിനുമുന്‍പില്‍ നോട്ടീസും പതിച്ചിട്ടുണ്ട്. ആവണംകോട് മണിയത്തറ പുല്ലന്തറവീട്ടില്‍ സീന ശശി ബുധനാഴ്ച വൈകീട്ടുമുതല്‍ ജപ്തിചെയ്ത വീടിനു മുന്‍പില്‍ ഇരിക്കുകയാണ്. സീന ആശുപത്രിയില്‍നിന്നും മരുന്നുംവാങ്ങി വരുമ്പോഴാണ് വീട് ജപ്തിചെയ്ത വിവരം അറിയുന്നത്. സീനയും മകനുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. മൂന്നുസെന്റ് സ്ഥലമാണുള്ളത്.

To advertise here,

അഞ്ചു വര്‍ഷം മുന്‍പ് അഞ്ചുലക്ഷം രൂപയാണ് സീന ആലുവ അര്‍ബന്‍ സഹകരണബാങ്കില്‍ നിന്ന് വായ്പയെടുത്തത്. ഇപ്പോള്‍ പലിശയടക്കം 7 ലക്ഷം രൂപയായി. 2 ലക്ഷത്തോളം രൂപ തിരിച്ചടച്ചു. ഇതിനിടെ ഭര്‍ത്താവിന്റെ അസുഖത്തെ തുടര്‍ന്ന് വലിയതുക ചികിത്സയ്ക്കായി ചെലവായി. ഇതോടെ തിരിച്ചടവ് മുടങ്ങി.

ഭര്‍ത്താവ് ഒരുവര്‍ഷം മുന്‍പ് മരിച്ചു. ജപ്തി ചെയ്യുന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നതായും കോടതി കമ്മിഷന്‍ എല്ലാ നടപടിയും പൂര്‍ത്തിയാക്കിയാണ് വീട് ജപ്തി ചെയ്തതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പണം തിരിച്ചടച്ചാല്‍ നിയമാനുസൃതമായ എല്ലാ ഇളവുകളും നല്‍കാന്‍ ബാങ്ക് തയ്യാറാണെന്നും അധികൃതര്‍ പറഞ്ഞു.