
തൃശ്ശൂർ: നാട്ടിക മണ്ഡലത്തിൽനിന്നുള്ള എംഎൽഎ സി.സി. മുകുന്ദന്റെ വീട്ടിൽ ഈ മഴക്കാലത്ത് രണ്ട് വസ്തുക്കൾ കരുതലിനായുണ്ട്, കട്ടിയുള്ള ചണച്ചാക്കും വലിയ വാവട്ടമുള്ള പാത്രങ്ങളും. കഴുക്കോലും പട്ടികയും ദ്രവിച്ച് ഓടുകൾ തെന്നിമാറിയ മേൽക്കൂരയുള്ള വീട്ടിൽ മഴക്കാലത്ത് നിറയെ വെള്ളമാണ്. ഇത് ശേഖരിച്ച് പുറത്തുകളയാനാണ് വലിയപാത്രങ്ങൾ. വെള്ളം വലിച്ചെടുക്കാനാണ് ചണച്ചാക്കുകൾ.
അന്തിക്കാട് കവലയിൽനിന്ന് ഒരുകിലോമീറ്റർ അകലെയാണ് മുകുന്ദന്റെ വീട്. കാലപ്പഴക്കമുള്ള ഈ ഓടിട്ടവീട് ജപ്തിഭീഷണിയിലാണ്. മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണബാങ്കിൽനിന്ന് പത്തുവർഷം മുൻപ് ആറുലക്ഷം രൂപ വായ്പയെടുത്തു. തിരഞ്ഞടുപ്പിനുമുൻപ് ഒരുതവണ വായ്പ പുതുക്കി. ഇപ്പോൾ കുടിശ്ശിക 18.75 ലക്ഷമായി. ജപ്തിക്കാര്യമറിയിച്ച് ബാങ്കുകാർ പലതവണ കത്തയച്ചു. എംഎൽഎയായതിനാൽ ജപ്തിനടപടിക്ക് പരിമിതികളുണ്ടെന്നതിനാൽ ഇറക്കിവിട്ടിട്ടില്ലെന്നുമാത്രം. സിപിഐ നേതാവായ മുകുന്ദൻപാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയാണ്.
വീടിനുള്ളിൽ കെട്ടിക്കിടന്ന മഴവെള്ളത്തിൽ തെന്നിവീണ് എംഎൽഎയുടെ വലതുകാലിന് ബുധനാഴ്ച ഗുരുതരപരിക്കുമേറ്റു. വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ച് അർധരാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയതാണ്. കിടപ്പുമുറിയാക്കിയ ഹാളിലേക്കുകടന്നതും തെന്നിവീഴുകയായിരുന്നു. 15 ദിവസം പൂർണവിശ്രമം വേണം.
അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘത്തിൽ അറ്റൻഡറായിരുന്നു മുകുന്ദൻ. ഈയിനത്തിൽ തുച്ഛമായ പെൻഷനുണ്ട്. എംഎൽഎ എന്നനിലയിലുള്ള ഓണറേറിയമുണ്ട്. പക്ഷേ, ഇതൊന്നും കടംവീട്ടാൻ മതിയാകുന്നില്ല. കാർ വാങ്ങാനായി സർക്കാർ അനുവദിച്ച 10 ലക്ഷത്തിന്റെ തിരിച്ചടവായി മാസംതോറും 28,000 കെട്ടണം. അധികമായെടുത്ത മൂന്നുലക്ഷത്തിന്റെ ബാങ്ക് വായ്പയും അടയ്ക്കണം. അതോടെ വരുമാനംമുട്ടും. രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന ഭാര്യ രാധികയ്ക്ക് വരുമാനമൊന്നുമില്ല. രണ്ടുപെൺമക്കളും താത്‌കാലികജീവനക്കാരാണ്.
ചോർച്ചതടയാനായി ടാർപായ വാങ്ങിവെച്ചിട്ടുണ്ട്. ഉറപ്പില്ലാത്ത മേൽക്കൂരയ്ക്കുമുകളിൽക്കയറി ടാർപായയിടാൻ ആരും തയ്യാറാകുന്നില്ല.
Content Highlights: cc mukundan mla faces confiscation threat.
Published: 25 Jul 2025, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented