കോഴിക്കോട്: ജീവിതപ്രാരബ്ധത്താല്‍ ഉഴറിയ പത്താംക്ലാസുകാരി സനൂനയ്ക്ക് താങ്ങേകാന്‍ ആശ്വാസകരങ്ങള്‍. 'സനൂനയിലുണ്ട് ഒരു വീടിന്റെ ബിപി' എന്ന, മാതൃഭൂമി ഞായറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്ന് ഒട്ടേറെപ്പേരാണ് സഹായസന്നദ്ധതയറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും വിവരംതേടി. റിപ്പോര്‍ട്ട് ലഭിച്ചശേഷം വേണ്ടതു ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

To advertise here,

അച്ഛന് സ്ഥിരം വെല്‍ഡര്‍ജോലി നല്‍കാന്‍ കോഴിക്കോട്ടെ ഒരു കോണ്‍ട്രാക്ടര്‍ താത്പര്യം അറിയിച്ചു. കുട്ടികളുടെ പഠനത്തിനായി മാസംതോറും തുകനല്‍കാന്‍ കൊല്ലത്തുനിന്ന് ശശിധരന്‍ നായരും ബെംഗളൂരുവില്‍നിന്ന് സേതുലക്ഷ്മിയും സമ്മതമറിയിച്ചു. മഞ്ചേരി കോവിലകം, തേക്കിന്‍കാട് പാലസിലെ മഠത്തില്‍ പൊന്നത്ത് ഗോപിനാഥന്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഞായറാഴ്ചതന്നെ കുട്ടിയുടെ അക്കൗണ്ടിലേക്ക് സഹായം കൈമാറി. സനൂനയുടെ പ്ലസ് വണ്‍, പ്ലസ്ടു പഠനം ഏറ്റെടുക്കാന്‍ തയ്യാറായി പാലക്കാടുനിന്നുള്ള ഒരു വ്യക്തി മുന്നോട്ടുവന്നു. സനൂനയുടെ അനിയന്‍ നവനീതിന്റെ ഫുട്‌ബോള്‍ പരിശീലനം സൗജന്യമാക്കുമെന്ന് യൂണിവേഴ്‌സല്‍ സോക്കര്‍ അക്കാദമി മാനേജ്‌മെന്റ് അറിയിച്ചു.

സനൂന പഠിച്ച എലത്തൂര്‍ സേതു സീതാറാം എഎല്‍പി സ്‌കൂള്‍ അധികൃതരും ഡഫ് വുമണ്‍ അലയന്‍സ് പ്രവര്‍ത്തകരും സഹായം നല്‍കുമെന്ന് അറിയിച്ചു. സനൂനയുടെ അച്ഛന് കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ല. അമ്മയ്ക്കും കേള്‍വിശേഷിയില്ല. ഇതിനിടെ മറ്റു രോഗങ്ങളും. പഠിക്കാന്‍ മിടുക്കിയായ സനൂനയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. തലചായ്ക്കാന്‍ ഒരു വീടാണ് കുടുംബത്തിന്റെ ഏറ്റവുംവലിയ സ്വപ്നം. സഹായമേകാം: സനൂന എം, എസ്ബിഐ എലത്തൂര്‍ ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍: 42140844124, ഐഎഫ്‌സി കോഡ്: SBIN0002211.