തിരുവനന്തപുരം: നാഷണൽ എൻ.ജി.ഒ കോൺഫഡറേഷനുമായി ബന്ധമില്ലെന്ന, പാതിവില തട്ടിപ്പ് കേസ് പ്രതി ആനന്ദകുമാറിന്റെ വാദം പൊളിയുന്നു. 2023-ൽ കോഴിക്കോട് നടന്ന ലാപ്ടോപ്പ് വിതരണ ചടങ്ങിലെ ഇയാളുടെ പ്രസം​ഗം മാതൃഭൂമി ന്യൂസിന് ലഭിച്ചു. സത്യസായി ട്രസ്റ്റിന്റെ 25ാം വാർഷികത്തിലാണ് നാഷണൽ എൻ.ജി.ഒ കോൺഫഡറേഷൻ രൂപീകരിച്ചതെന്ന് ആനന്ദകുമാർ പ്രസം​ഗത്തിൽ പറയുന്നുണ്ട്. പരിപാടിയിൽ കേസിലെ ഒന്നാം പ്രതി അനന്തുക‍ൃഷ്ണൻ മുഖ്യാഥിതിയുമായിരുന്നു. 

To advertise here,

'30 വർഷം മുൻപ് അ‍ഞ്ച് അനാഥ കുട്ടികളേയുംകൊണ്ട് തുടങ്ങിയ പ്രസ്ഥാനമാണ് സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള. വാഴ നനയുമ്പോൾ ചീരയും കൂടി നനയണമെന്ന പ്രകൃയയാണിത്. കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ ആണ് സത്യസായി ട്രസ്റ്റ് ഇന്ന്. 126 സ്ഥാപനങ്ങൾ, ഇരുന്നൂറിലധികം പ്രോജക്ടുകൾ, ശമ്പളംപറ്റുന്ന 465 ജീവനക്കാർ. ഇങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത കാര്യങ്ങളുമായി മുന്നോട്ടുപോകുമ്പോൾ, ഇന്ത്യയുലെ നാലാമത്തെ വലിയ എൻ.ജി.ഒയും കേരളത്തിലെ ഏറ്റവും വലിയ എൻജിഒയുമാണ് സായ്​ഗ്രാം. ഇതിന്റെ നേതൃത്വത്തിലാണ് നാഷണൽ എൻ.ജി.ഒ കോൺഫഡറേഷൻ എന്ന സംഘടന രൂപീകരിക്കുന്നത്. 2023 അവസാനിക്കുമ്പോഴേക്കും കേരളത്തിലെ ചെറിയ എൻ.ജി.ഒകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു വലിയ സംഘടനയായി മാറുകയെന്നതാണ് ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യം', ആനന്ദകുമാർ പ്രസം​ഗത്തിൽ പറയുന്നു. 

അതേസമയം, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുക‍ൃഷ്ണൻ, ആനന്ദകുമാർ, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരുടെ വസതികളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് പുരോ​ഗമിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ മുതലാണ് കൊച്ചിയിൽനിന്നുള്ള അറുപതോളം ഉദ്യോ​ഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് 12 ഇടങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു. 

159 കോടി രൂപയുടെ ഇടപാട് മൊത്തത്തിൽ നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാതിവിലയിൽ സ്ക്കൂട്ടർ ഉൾപ്പടെ നൽകാമന്ന് പറഞ്ഞ് സാധാരണക്കാരിൽനിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലർക്കും കൈമാറിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്.