തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധിയിരുത്തിയെന്ന് അവകാശപ്പെട്ട ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലുമായി നാലുഭാഗത്ത് പരിക്കുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വലതുചെവിയുടെ പിന്‍ഭാഗത്തായി തലയോട്ടിയിലാണ് ചതവ്. മുഖത്തിന്റെ രണ്ടുഭാഗത്തും മൂക്കിലുമാണ് മറ്റ് ചതവുകള്‍. ഇവ മരണത്തിന് മുമ്പുണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

To advertise here,

എന്നാല്‍, ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തിലെ മുറിവുകളും ചതവുകളും മരണകാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറയുന്നില്ല. രാസപരിശോധാഫലം വന്നാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം അസി. പ്രൊഫസര്‍മാരായ ഡോ. ആര്‍ ശാലിനിയും ടി.എം. മനോജുമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ജനുവരി 16-ന് രാവിലെ 9.35-ഓടെ ആരംഭിച്ച നടപടികള്‍ 1.10-ഓടെ അവസാനിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഭസ്മവും കര്‍പ്പൂരവുമിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. സമാധി മണ്ഡപത്തില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മൂഖം വികൃതമായിത്തുടങ്ങി. കാവി വസ്ത്രം ധരിപ്പിച്ച് കഴുത്തില്‍ ഉണങ്ങിത്തുടങ്ങിയ മുല്ലമാലയും രുദ്രാക്ഷവും ധരിപ്പിച്ച നിലയിലായിരുന്നു മൃതദേഹം പുറത്തെടുത്തത്. വലതുകൈയ്യില്‍ ആറുതവണ ചുറ്റിയ കറുപ്പ് ചരടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.