ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നത് ആഗോള എണ്ണവിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ഇത് ആശ്വാസകരമായ വാർത്തയാണെങ്കിലും, പെട്രോൾ പമ്പുകളിൽ ഉടൻ വില കുറയുമെന്ന് പ്രതീക്ഷിക്കാനാവില്ല. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ 13-14 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. യുദ്ധകാലത്ത് കുതിച്ചുയർന്ന എണ്ണവില ഇപ്പോൾ ബാരലിന് 100 ഡോളറിന് താഴെയെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നതോടെ എണ്ണ വിതരണത്തിലുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങിയതാണ് വിപണിയിൽ പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണം

To advertise here,

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഈ പാതയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നേരത്തെ സംഘർഷം രൂക്ഷമായപ്പോൾ ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉടലെടുത്തിരുന്നു. വിമാന ഇന്ധനത്തിന്റെയും പ്രീമിയം ഇന്ധനങ്ങളുടെയും വിലവർധിച്ചു. എൽപിജി സിലിണ്ടർ വിതരണത്തിൽ നിയന്ത്രണങ്ങൾ വന്നു. ഇപ്പോൾ കടലിടുക്ക് തുറന്നത് ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് നിർണായകമാണ്. രണ്ടാഴ്ചത്തേക്കാണെങ്കിലും ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ, എൽപിജി ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിയിലുള്ള അസന്തുലിതാവസ്ഥയ്ക്ക് താത്കാലിക ആശ്വാസമാകും.

ക്രൂഡോയിലിന് വില കുറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാർക്ക് അതിന്റെ ഗുണം ഉടൻ ലഭിക്കില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എണ്ണക്കമ്പനികൾ നേരത്തെ തന്നെ ക്രൂഡ് ഓയിൽ വാങ്ങി വെക്കുന്നതിനാൽ വിപണിയിലെ വിലക്കുറവ് പമ്പുകളിലെത്താൻ സമയമെടുക്കും. രൂപയുടെ മൂല്യം, നികുതികൾ, ഗതാഗത ചെലവ് എന്നിവയും വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇതിനൊക്കെ പുറമെ വെടിനിർത്തൽ എത്രത്തോളം സ്ഥിരമായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനിയുള്ള നീക്കങ്ങൾ.

ഇന്ധനവില നേരിട്ട് കുറഞ്ഞില്ലെങ്കിലും എണ്ണവിലയിലെ ഇടിവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകും. ചരക്ക് ഗതാഗത ചെലവ് കുറയുന്നതിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനും ഇന്ത്യൻ രൂപയുടെ മൂല്യം വർദ്ധിക്കാനും ഇത് സഹായിക്കും. നിലവിൽ ഇന്ത്യ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് പുറത്തുകടന്നെങ്കിലും ഇന്ധനവില കുറയുന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം ലഭിക്കാൻ ഇനിയും ആഴ്ചകൾ കാത്തിരിക്കേണ്ടി വരും.