തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. 2023 ജൂണിൽ വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിർദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർവകലാശാലകൾ നയം നടപ്പിലാക്കിയിട്ടുണ്ടെന്നും സർക്കാർ കാപട്യം കളയണമെന്നും ജോർജ് കുര്യൻ ആവശ്യപ്പെട്ടു.

To advertise here,

കേരള സർക്കാർ ലോകം കീഴടക്കിയ രീതിയിലാണ് എൻഇപി നടപ്പിലാക്കില്ലെന്ന് പറയുന്നത്. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2023 ജൂൺ അഞ്ചിന് മുഖ്യമന്ത്രി നേരിട്ട് വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിൽ എൻഇപി നടപ്പിലാക്കാൻ ആവശ്യപ്പെട്ടു. ആഗോള സിലബസ് ആണെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്രത്തിന്റെ എൻഇപി സിലബസ് ആണത്. എന്തിനാണ് ഈ കപട്യം. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇതിന്റെ നഷ്ടം. ജോർജ് കുര്യൻ പറ‍ഞ്ഞു. ഉന്നതവിദ്യഭ്യാസ മേഖലയിൽ ആഗോള സിലബസ് എന്നു പറഞ്ഞ് എൻഇപി നടപ്പിലാക്കാമെങ്കിൽ ചൈനീസ് സിലബസ് ആണെന്ന് പറഞ്ഞ് സ്കൂളുകളിൽ നടപ്പിലാക്കിക്കൂടെയെന്നും അദ്ദേഹം പരിഹസിച്ചു.

രൂപയുടെ കളറെല്ലാം ഒന്നല്ലേയെന്നും ഫണ്ടിനെങ്ങനാ കാവി നിറം വരുന്നേയെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്‍റെ അധികാരഗര്‍വ് പാവപ്പെട്ട കുട്ടികളെ വഞ്ചിക്കുകയാണ്. അവർക്ക് നല്ല വിദ്യാഭ്യാസം ലഭിക്കില്ല. തൊഴിലധിഷ്ഠിത കോഴ്സുകളാണ് എൻഇപി മുന്നോട്ട് വെക്കുന്നത്. ആറാം ക്ലാസ് മുതൽ മാനുഫാക്ചറിങ് ഉൾപ്പെടെയുള്ള തൊഴിലുകളെപ്പറ്റിയുള്ള ബോധം കുട്ടികൾക്ക് നൽകും. ഒമ്പതാം ക്ലാസ് മുതൽ അവർക്ക് സ്കിൽ ട്രെയിനിങ് നൽകും. പ്ലസ് ടു കഴിയുന്ന അവസരത്തിൽ സ്വയം തൊഴിൽ കണ്ടെത്താനോ ജോലി ചെയ്യാനോ ഉള്ള സ്കിൽ അവർക്ക് കിട്ടും. ഇത് തടയുന്നതിലൂടെ പാവപ്പെട്ടവന്റെ കുട്ടികളെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.