ആലപ്പുഴ: രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ പൊതുവേദിയിൽ കോൺഗ്രസിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ആലപ്പുഴയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കൂട്ടുകെട്ടാണെന്ന് സുധാകരൻ ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന വിവരം തന്നെ അറിയിക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായെന്നും ആഭ്യന്തരമന്ത്രിയെ വേദിയിലിരുത്തി അദ്ദേഹം പറഞ്ഞു.

To advertise here,

'രമേശ് ചെന്നിത്തലയുടെ പാർട്ടി ആലപ്പുഴയിൽ സിപിഎമ്മിലുള്ള ചിലരുമായി ചേർന്ന് നടത്തുന്ന കൂട്ടുകച്ചവടം അവസാനിപ്പിക്കണം. ഇത് രാഷ്ട്രീയമല്ല, അരാഷ്ട്രീയമാണ്, അവസരവാദമാണ്, അഴിമതിയിലേക്ക് വഴി വെക്കുകയാണ്. അഴിമതിക്കാർ തമ്മിലുള്ള കൂട്ടുകെട്ടെന്നേ ഞാൻ പറയൂ. എനിക്ക് ഇന്നലെ അനുഭവമുണ്ടായി.' -സുധാകരൻ പറഞ്ഞു.

എംഎൽഎമാർക്കുള്ള സ്വീകരണ പരിപാടിയിൽ തനിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് പോലീസിന് അറിയാമായിരുന്നു. അവർ തന്നോട് പറഞ്ഞില്ല. പോലീസിന് പുറമെ മുൻസിപ്പൽ ചെയർപേഴ്‌സണും കോൺഗ്രസുകാർക്കും ഇത് അറിയാമായിരുന്നു. ആരും തന്നോട് പറഞ്ഞില്ല. വിവരം വേറെ വഴി അറിഞ്ഞതിനാൽ താൻ നേരത്തേ പോകുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

അതേസമയം സിപിഎം-കോൺഗ്രസ് കൂട്ടുകെട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് രമേശ് ചെന്നിത്തല പിന്നീട് പറഞ്ഞു. അത് പ്രാദേശികമായ കാര്യമാണ്. സിപിഎം സഹിഷ്ണുത കാണിക്കണം. സുധാകരൻ എവിടെ പോയാലും കരിങ്കൊടി കാണിക്കുന്നതും പ്രതിഷേധിക്കുന്നതും ശരിയല്ല. അംഗീകരിക്കാൻ കഴിയില്ല. പാർട്ടിയുടെ പൂർണപിന്തുണ സുധാകരനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.