ആലപ്പുഴ: ചുറുചുറുക്കോടെ ഓടിയെത്തുന്ന പെണ്‍കുട്ടി പൊടുന്നനെ വൃക്കരോഗത്തിന്റെ പിടിയിലായതിന്റെ ഞെട്ടലിലാണ് ചേര്‍ത്തല സെയ്ന്റ് മൈക്കിള്‍സ് കോളേജിലെ അധ്യാപകരും സഹപാഠികളും. എം.എസ്സി. കെമിസ്ട്രി രണ്ടാംവര്‍ഷ ക്ലാസിലെ ജീനാ തോമസിനെ എങ്ങനെയും പഴയജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണവര്‍.

To advertise here,

ശ്വാസംമുട്ടലും തലകറക്കവുമുണ്ടായതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്രശ്‌നം വൃക്കയുടേതാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ജീനയുടെ രണ്ടു വൃക്കയും തകരാറിലാണെന്നു കണ്ടെത്തി. അടിയന്തരമായി വൃക്ക മാറ്റിവച്ചാലേ ജീനയുടെ ജീവിതം മുന്നോട്ടുപോവുകയുള്ളൂവെന്നു വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു.

രോഗത്തിന്റെ നടുക്കത്തിലായിരുന്ന ജീനയ്ക്ക് എല്ലാ പിന്തുണയുമായി കൂട്ടുകാരെത്തി. വകുപ്പുമേധാവി മനോജ് പരമേശ്വരന്റെ പിന്തുണയുമുണ്ട്. ജീനയ്ക്ക് പഠനത്തിനുള്ള നോട്ടുകളെല്ലാം അദ്ദേഹം എത്തിക്കുന്നുണ്ട്.

ബി.എസ് സി. കഴിഞ്ഞ് ബിഎഡ്. എടുത്ത ജീന മാധ്യമ പ്രവര്‍ത്തകയായും അധ്യാപികയായും സ്വരുക്കൂട്ടിയ പണമുപയോഗിച്ചാണു ബിരുദാനന്തര പഠനത്തിനും ചേര്‍ന്നത്. അതുകൊണ്ടുതന്നെ കൂട്ടുകാരുടെ ചേച്ചിക്കുട്ടിയാണ് ജീന. ഒ. പോസിറ്റീവ് വൃക്കകിട്ടിയാലേ ശസ്ത്രക്രിയ സാധിക്കൂ.

അമ്മ വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും പ്രമേഹബാധിതയാതിനാല്‍ അതെടുക്കാനാവില്ല. കൂട്ടുകാരെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും ഇതിനായി ശ്രമിക്കുകയാണ്. ഭാരിച്ച ചികിത്സാച്ചെലവും ഇതിനുവരും.

ജീനയുടെപേരില്‍ ആലപ്പുഴ വാടക്കനാല്‍ എസ്.ബി.ഐ. ബ്രാഞ്ചില്‍ അക്കൗണ്ടുണ്ട്. നമ്പര്‍-67155425328 IFSC - SBIN0070421 ഫോണ്‍: 8943805231.

Content Highlights: friends and teachers trying to save jeena`s life