തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന്റെ പരിമതികളെക്കുറിച്ചുള്ള ഡോ. ഹാരിസിന്റെ വിമർശനം ശരിവെച്ച് വിദഗ്ധസമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നതടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കണമെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചു.

To advertise here,

ഡോ. ഹാരിസ് ഉൾപ്പെടെ ആർക്കെതിരേയും അച്ചടക്കനടപടിക്ക് ശുപാർശചെയ്തിട്ടില്ല. മെഡിക്കൽ കോളേജിൽ ഏറ്റവും രോഗീസാന്ദ്രതയേറിയ യൂറോളജി വിഭാഗത്തിൽ മതിയായ സംവിധാനമില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. മെഡിക്കൽ വിഭ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥന് പ്രാഥമിക റിപ്പോർട്ട് കൈമാറി. വ്യാഴാഴ്ച മന്ത്രി വീണാ ജോർജിന് റിപ്പോർട്ട് നൽകും.

മൂത്രാശയക്കല്ല് പൊടിക്കുന്ന ലാത്തോക്ലാസ്റ്റ് പ്രോബ് ഉപകരണക്ഷാമത്തെത്തുടർന്നാണ് ഡോ. ഹാരിസിന്റെ യൂണിറ്റിൽ ശസ്ത്രക്രിയ മുടങ്ങിയത്. എച്ച്ഡിഎസിന്റെ ഫയൽനീക്കം സുഗമമാക്കണം, ഫയൽ കടന്നുപോകുന്ന തട്ടുകൾ കുറയ്ക്കണം എന്നീ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. നടപടിക്രമം ലഘൂകരിക്കണമെന്ന നിർദേശം വകുപ്പുമേധാവികൾ മുന്നോട്ടുവെച്ചിരുന്നു.

ബുധനാഴ്ചയും വിദഗ്ധസമിതി അംഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി തെളിവുശേഖരിച്ചിരുന്നു. മെഡിക്കൽ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതുസംബന്ധിച്ച്, ആശുപത്രി വികസനസമിതിയുടെ നടപടികളാണ് പ്രധാനമായും പരിശോധിച്ചത്. വകുപ്പുമേധാവികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുനൽകിയ കത്തുകളും സ്വീകരിച്ച നടപടികളും ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽനിന്ന് അന്വേഷണസംഘം ശേഖരിച്ചു. കഴിഞ്ഞ ഒരുവർഷത്തെ ശസ്ത്രക്രിയാവിവരങ്ങളും സമിതി പരിശോധിച്ചു. ഇതിനുശേഷം രാത്രിയോടെയാണ് പ്രാഥമിക റിപ്പോർട്ട് കൈമാറിയത്.