തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിന്യാസത്തിനും അവയുടെ നീക്കം നിരീക്ഷിക്കാനും പ്രത്യേക ട്രാക്കർ സോഫ്റ്റ്‌‌വേറുമായി വിദ്യാർഥികൾ. ചെന്നൈ എസ്ആർഎം സർവകലാശാലയിലെ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ ആഷിൻ സി അനിൽ, ജെസ്വിൻ സൺസി എന്നിവരാണ് ഇവിഎം ഇൻവെന്ററി ആൻഡ് മാനേജ്മെന്റ് സോഫ്റ്റ്‌വേർ വികസിപ്പിച്ചത്.

To advertise here,

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇവിഎം കൺസൾട്ടന്റ് എൽ. സൂര്യനാരായണന്റെ മേൽനോട്ടത്തിലാണ് ഇത് പ്രവർത്തനസജ്ജമാക്കിയത്. തിരുവനന്തപുരം സ്വദേശി ആഷിനും തൃശ്ശൂർ സ്വദേശി സൺസിയും തയ്യാറാക്കിയ സോഫ്റ്റ്‌വേർ ആറുമാസത്തെ പരിശോധനകൾക്കുശേഷമാണ് തിരഞ്ഞെടുപ്പിനു ഉപയോഗിക്കാൻ പാകത്തിൽ സജ്ജമാക്കിയത്. പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രംമുതൽ മെഷീൻ ആരുടെ കൈയിലാണെന്നും ഏതു വെയർഹൗസിലെ ഏതു പെട്ടിയിൽനിന്നുള്ളതാണെന്നും ഏതു ബൂത്തിലാണ് ഉപയോഗിക്കുന്നതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിലൂടെ തത്സമയം ലഭിക്കും.

ഏതെങ്കിലും ബൂത്തിൽ ഇവിഎം കേടായാൽ ഏതു മെഷീനാണ് കേടായതെന്നും തകരാറിനുള്ള കാരണവും ഏതു മെഷീനാണ് പുതിയതായി ഉപയോഗിക്കുന്നതെന്നുമുള്ള വിവരങ്ങളും അറിയാനാകും. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷണം നടത്താൻ കഴിയുന്ന സോഫ്റ്റ്‌‌വേർ കളക്ടർമാർക്കും ഉപയോഗിക്കാനാകുംവിധമാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉടമസ്ഥതയിലാകും ഈ സോഫ്റ്റ്‌വേർ.