കൊല്ലം: ഇ.പി.എഫ്. വേതനപരിധി 25,000 രൂപയായി ഉയർത്തിയത് തൊഴിലാളികൾക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് റീജണൽ പി.എഫ്. കമ്മിഷണർ കെ.ജി. വിനോദ് പത്രസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

പുതുതായി ഇ.പി.എഫിൽ ഉൾപ്പെടുന്നവർക്ക് ഇൻഷുറൻസും പെൻഷനും അധികമായി ലഭിക്കും. പി.എഫ്. ഗുണഭോക്താക്കൾക്ക് ഈ വർഷം 8.25 ശതമാനം എന്ന ഉയർന്ന പലിശനിരക്കാണ് ലഭിക്കുന്നത്. തൊഴിലുടമ 25,000 എന്ന പുതിയ വേതനപരിധിക്ക് അനുസൃതമായി ഉയർന്ന ഇ.പി.എഫ്. വിഹിതം അടയ്ക്കേണ്ടിവരുന്നതും ജീവനക്കാർക്ക് ലാഭകരമാകും.

തൊഴിലാളികൾക്ക് ആവശ്യങ്ങൾക്കായി ഓൺലൈൻ അപേക്ഷ വഴി പി.എഫ്. തുകയുടെ 75 ശതമാനംവരെ പിൻവലിക്കാം. ഇതിനായി 'സൈറ്റ്‌സ്' സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. അഞ്ചുലക്ഷം രൂപവരെയുള്ള ക്ലെയിം മൂന്നുദിവസത്തിനുള്ളിൽ ലഭിക്കും. ഇതിലധികമുള്ള ക്ലെയിമുകൾക്കാണ് ഉദ്യോഗസ്ഥതലത്തിൽ പരിശോധന നടത്തേണ്ടിവരുന്നത്. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ തിരിച്ചറിയൽ വിവരങ്ങൾ ഹാജരാക്കിയാൽ 3000 രൂപവരെ സർക്കാരിൽനിന്ന് പ്രതിമാസം ഇൻസെന്റീവായി തിരികെ ലഭിക്കും. നിർമാണമേഖലയ്ക്ക് നാലുവർഷംവരെയും മറ്റു മേഖലകൾക്ക് രണ്ടുവർഷത്തേക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും.പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലാളികൾക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന (പി.എം.-വി.ബി.ആർ.വൈ.) പ്രകാരമാണിത്. പദ്ധതിയിൽ ജില്ലയിൽ 10,842 പേർക്ക് തൊഴിൽ ലഭിച്ചു. ഇതിൽ 4,838 പേർ പുതുതായി ജോലി ലഭിച്ചവരും 6,004 പേർ നേരത്തേ ജോലിയിൽനിന്നു വിട്ടുപോയശേഷം പിന്നീട് തിരികെ ജോലിയിൽ പ്രവേശിച്ചവരുമാണ്. 2025 ഏപ്രിലിലാണ് പദ്ധതി നിലവിൽവന്നത്.ജില്ലയിൽ 1,110 സ്ഥാപനങ്ങളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരുവർഷം സ്ഥിരമായി ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഉടമ നൽകുന്ന വേതനത്തിനു പുറമേ ആറുമാസംകൂടുമ്പോൾ 7,500 രൂപ (പ്രതിവർഷം 15,000 രൂപ) നൽകുന്നതാണ് പദ്ധതി. തൊഴിലുടമകൾക്കും സർക്കാർ ഇൻസെന്റീവ് നൽകും.

ആറുമാസംകൂടുമ്പോഴാണ് ആനുകൂല്യം വിതരണം ചെയ്യുന്നത്. നിർമാണമേഖലയ്ക്ക് നാലുവർഷവും ഇതര മേഖലകൾക്ക് രണ്ടുവർഷവുമാണ് ആനുകൂല്യം ലഭിക്കുന്നത്. എല്ലാവർക്കും ആദ്യഗഡു വിതരണം ചെയ്തതായി റീജണൽ പി.എഫ്. കമ്മിഷണർ പറഞ്ഞു. അസി. പി.എഫ്. കമ്മിഷണർ മഹേന്ദ്രകുമാർ മീണയും സന്നിഹിതനായിരുന്നു.