കോഴിക്കോട്: ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കരാറില്ലെന്ന് രവി ഡി.സി. മൊഴി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ഇ.പി. ജയരാജന്‍. കരാറില്ലെന്നത് സത്യസന്ധമായ കാര്യമാണെന്നും തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നുപറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇത് ആദ്യം വന്നത്. പിന്നെ എല്ലാ ചാനലുകളിലും വാര്‍ത്തയായി. എനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഞാന്‍ പോലീസിനോട് ആവശ്യപ്പെട്ടതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. 

എത്രമാത്രം വലിയ ഗൂഢാലോചനയാണിത്. ഇത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ സംഘടിതമായി നടത്തുന്ന ശ്രമത്തിന്റെയും പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരായ ആക്രമണത്തിന്റെയും ഭാഗമാണ് ഇ.പി. ജയരാജന്‍ പറഞ്ഞു. അതേസമയം, ഒപ്പമുള്ള ആരെങ്കിലും ചതിച്ചതാണോ എന്ന ചോദ്യത്തിന് ഇ.പി. ജയരാജന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. 

പാര്‍ട്ടിക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല. ഇതിനുപിന്നില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. അതില്‍ കുറേ പേജുകള്‍ ഞാന്‍ എഴുതിയതാണ്. അത് ഞാന്‍ എഴുതി എന്റെ പോക്കറ്റില്‍വെച്ചതല്ല. ഇത് തയ്യാറാക്കാന്‍ ചിലരുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. അവരൊന്നും ഇങ്ങനെ ചോര്‍ത്തികൊടുക്കുന്നവരല്ല. ഞാന്‍ ഒരാളെക്കുറിച്ച് കുറ്റം പറയണമെങ്കില്‍ പൂര്‍ണമായും വ്യക്തതയും തെളിവും വേണം. ഇത് ആസൂത്രിതമായ ഗൂഢാലോചനയാണ്. അത് പോലീസ് കണ്ടെത്തും. ഞാനും എന്റെ സുഹൃത്തുക്കളും അതിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഒരു അനൗദ്യോഗിക ചര്‍ച്ചയും ഡി.സി. ബുക്സുമായി നടത്തിയിട്ടില്ലെന്നും ്അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തിന് ശേഷം രവി ഡി.സി.യുടെ ഓഫീസില്‍ വിളിച്ചു. അദ്ദേഹത്തിന് ഒന്നുമറിയില്ലെന്നാണ് പറഞ്ഞത്. അന്വേഷിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു. എന്തൊക്കെയാ നടക്കുന്നത് നാട്ടില്‍, ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് അറിയാം. എതിരാളികളുടെ ആസൂത്രിതമായ പദ്ധതിയാണ്. ഞാന്‍ ഒരാളെയും സംശയത്തിന്റെ മറവില്‍ നിര്‍ത്തുന്നില്ല. എനിക്ക് എന്തെങ്കിലും തെളിവുകള്‍ കിട്ടിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നും  ഇ.പി. ജയരാജന്‍ പ്രതികരിച്ചു.