കൊച്ചി: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിന് (എൻസിഎസ്) എതിരായ കള്ളപ്പണക്കേസിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്കും ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം. ആന്റോ ആന്റണിക്ക് 2019-ൽ രണ്ടുകോടി രൂപ കൈമാറിയെന്ന എൻസിഎസ് ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലിലാണ് ഇഡി അന്വേഷണം എംപിയിലേക്കും നീളുന്നത്.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എൻ.എം. രാജുവിനെ ഇഡി ആദ്യം വിശദമായി ചോദ്യംചെയ്യും. ഇയാളുടെ മൊഴിയും രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ എംപിയെയും ഇഡി ചോദ്യംചെയ്യും. എൻ.എം. രാജു തുക കൈമാറിയിട്ടുണ്ടെങ്കിൽ ഈ പണം കുറ്റകൃത്യത്തിൽനിന്നുള്ള പണമായി കണക്കാക്കേണ്ടിവരുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. മാത്രമല്ല, ഈ പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇത് തിരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കും.
2019-ൽ ആന്റോ ആന്റണിക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രണ്ടുകോടി രൂപ നൽകിയെന്നായിരുന്നു എൻ.എം. രാജുവിന്റെ വെളിപ്പെടുത്തൽ. പലതവണ ആവശ്യപ്പെട്ടിട്ടും ഈ തുക തിരികെ നൽകിയില്ല. ആകെ 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയത്. തന്ത്രിക്ക് തന്റെ സ്ഥാപനത്തിൽ അക്കൗണ്ടില്ലെന്നും എൻ.എം. രാജു പറഞ്ഞിരുന്നു.
അതേസമയം, എൻ.എം. രാജുവിന്റെ ആരോപണം ആന്റോ ആന്റണി എംപി നിഷേധിച്ചിരുന്നു. പണം സ്വീകരിച്ചെന്ന് എംപി പറഞ്ഞെങ്കിലും തുക എത്രയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. മാത്രമല്ല, വാങ്ങിയ പണം താൻ തിരികെ നൽകിയതായും എംപി പറഞ്ഞിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന പണമിടപാട് സ്ഥാപനത്തിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. കൊച്ചി യൂണിറ്റിൽനിന്നെത്തിയ സംഘമാണ് വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ പരിശോധന നടത്തിയത്. സ്ഥാപന ഉടമ കുറ്റപ്പുഴ നെടുമ്പറമ്പിൽ എൻ.എം. രാജുവിന്റെ വീട്ടിലും പരിശോധന നടത്തി.
കേരളത്തിലാകെ 150-ഓളം ശാഖകളുണ്ടായിരുന്ന എൻ.സി.എസ്. രണ്ടുവർഷം മുമ്പാണ് നിക്ഷേപകർക്ക് പണം തിരിച്ചുനൽകാതെ കേസിൽ അകപ്പെട്ടത്. 2024 മേയ് ഏഴിന് സ്ഥാപന ഉടമ എൻ.എം. രാജു(64), ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി പരാതി ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ തട്ടിപ്പ് എന്നന്വേഷിക്കാൻ പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ഹെഡ്ഓഫീസ് അടക്കം കുറേക്കാലം അടച്ചിട്ടു. പിന്നീട് നാമമാത്രമായ പ്രവർത്തനം തുടരുന്നതിനിടെയാണ് ഇ.ഡി.റെയ്ഡ്.
ശബരിമല സ്വർണക്കവർച്ചാ കേസിൽ ഉൾപ്പെട്ട ചിലർ എൻ.സി.എസിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിരുന്നെന്നും സ്ഥാപനം പൂട്ടിയിട്ടും പോലീസ് പരാതി നൽകിയിട്ടില്ലെന്നും ആരോപണങ്ങൾ ഉയർന്നു. ശബരിമല കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി.യും ഇത്തരത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
Content Highlights: ED investigates MP Anto Antony in the NCS money laundering case following revelations of a ₹2 crore transfer. Unraveling alleged illegal fund usage.
Published: 08 Feb 2026, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented