
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരേ പ്രതിഷേധവുമായി സിപിഎം. ജൂൺ നാലാം തീയതി (വ്യാഴാഴ്ച) ജില്ല, ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. കേന്ദ്രസർക്കാർ നാലുവട്ടം വിലവർധിപ്പിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിച്ച് മുന്നോട്ടുപോവുകയായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. ഇന്ധനവില വർധന ഉൾപ്പെടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാർ നയങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാജ്യത്ത് ഇന്ധനവില വലിയ തോതിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മെയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാല് തവണയാണ് പെട്രോൾ, ഡീസൽ വില കൂട്ടിയത്. ഏഴര രൂപയുടെ വർദ്ധനവാണ് ഈ ദിവസങ്ങളിൽ മാത്രം ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ഇന്ധന നികുതി കുത്തനെ ഉയർത്തിയത്. അന്താരാഷ്ട്ര വില കുറഞ്ഞത് ജനങ്ങൾക്ക് ഗുണകരമാകരുത് എന്ന ക്രൂരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇപ്പോൾ ക്രൂഡ് ഓയിൽ വില വർദ്ധനവിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ മേൽ അധിക ഭാരം ഏൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്, സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവനയിൽ പറയുന്നു.
‘കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇപ്പോഴത്തെ ഈ വില വർധനവിലൂടെ മാത്രം ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. എൽഡിഎഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്വീകരിച്ചിരുന്നത്. ഈ മുദ്രാവാക്യം മുന്നോട്ടുവെച്ച് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്യുകയായിരുന്നു സതീശൻ. എന്നാൽ അദ്ദേഹം ഭരണത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണ കേന്ദ്രം വില വർദ്ധിപ്പിച്ചിട്ടും മൗനിയായി തുടരുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 2018-ൽ ഇത്തരത്തിൽ ഇന്ധനവില കൂടിയപ്പോൾ ലഭിച്ച അധിക വരുമാനം എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ചിരുന്നു എന്ന കാര്യവും ജനങ്ങൾ ഓർക്കേണ്ടതുണ്ട്, ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ജനങ്ങളെ ബാധിക്കുന്ന ഇന്ധനവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നങ്ങൾ ഇപ്പോൾ പുറത്തിറക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ പോലും ഉൾപ്പെടുത്താൻ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരക്ഷരം പറയാൻ ഈ സർക്കാർ തയ്യാറായില്ല. കേന്ദ്ര നയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കാര്യമാണ് ഇപ്പോൾ വിലക്കയറ്റത്തിന് കാരണമായി കേന്ദ്രം പറയുന്നത്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കാണിക്കേണ്ട മുൻകരുതലുകളൊന്നും സ്വീകരിക്കാത്തതാണ് പ്രതിസന്ധി കൂടുതൽ വളർത്തിയത്. അമേരിക്കയ്ക്ക് കീഴടങ്ങിയ ഇന്ത്യയുടെ നയവും ഇതിന് കാരണമായിട്ടുണ്ട്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക തടസ്സം നിന്നപ്പോൾ അതനുസരിച്ചാണ് കേന്ദ്രം നിലകൊണ്ടത്. ഇതാണ് സ്ഥിതിവിശേഷങ്ങൾ ഗുരുതരമാക്കിയത്. ഇറാനിൽ നിന്നുള്ള ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നിർത്തിവെച്ചതും അമേരിക്കൻ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണെന്ന് എല്ലാവർക്കുമറിയാം.
ഇന്ധനത്തിന് പുറമെ എൽപിജിയുടെ വില വർദ്ധനവും വലിയ തോതിലായിരിക്കുകയാണ്. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ നാലു മാസം കൊണ്ട് 1,544 രൂപയാണ് വർദ്ധിച്ചത്. ഈ വില വർധനവ് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വലിയ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ടാക്‌സി, ഓട്ടോ, ചരക്ക് ഗതാഗത മേഖലകളെയും ഇത് വല്ലാതെ ബാധിച്ചു കഴിഞ്ഞു. സ്വകാര്യ ബസ് സർവീസ് ഉൾപ്പെടെ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇന്ധന വില കൂടിയതോടെ വിപണിയിൽ ആവശ്യവസ്തുക്കളുടെ വിലയും വർദ്ധിക്കുകയാണ്. സംസ്ഥാനത്താകമാനം വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്.
ഗാർഹിക സിലിണ്ടറിന്റെ വില മാർച്ച് മാസത്തിൽ 60 രൂപയാണ് വർദ്ധിപ്പിച്ചത്. നിലവിൽ സിലിണ്ടറുകളുടെ ലഭ്യതയിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മുൻപ് ബിജെപി സർക്കാർ പറഞ്ഞിരുന്നത് ഗാർഹിക സിലിണ്ടറിന്റെ സബ്സിഡി എടുത്തുമാറ്റി അത് നേരിട്ട് അക്കൗണ്ടിൽ ലഭ്യമാക്കും എന്നായിരുന്നു. എന്നാൽ അത്തരമൊരു സ്ഥിതിവിശേഷവും ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്. സംസ്ഥാനത്ത് റേഷൻ വിതരണവും പൂർണ്ണമായി താളം തെറ്റിയിരിക്കുകയാണ്. രണ്ട് മാസം ഒന്നിച്ച് ഭക്ഷ്യധാന്യം നൽകുന്ന പദ്ധതി തന്നെ സംസ്ഥാന സർക്കാർ ഉപേക്ഷിച്ചിരിക്കുകയാണ്. നീല കാർഡ് ഉടമകൾക്കുള്ള അധിക അരിയും നിർത്തലാക്കി. ഇത്തരം ജനദ്രോഹ നയങ്ങളുടെ ഫലമായി കേരളത്തിൽ വിലക്കയറ്റവും അതിരൂക്ഷമായി മാറി. ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിരക്കിലാണ് കേരളത്തിൽ ഇപ്പോൾ വിലക്കയറ്റ തോത് വർദ്ധിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം, പ്രക്ഷോഭത്തിന് എല്ലാവരുടെയും പിന്തുണയും വേണമെന്നും ഗോവിന്ദൻ അഭ്യർഥിച്ചു.
Content Highlights: CPM to organize statewide protests on June 4th against central government fuel price hikes., MV Govindan criticized the government for maintaining silence despite four price increases in 11 days., Concerns raised over the rising costs of LPG, transportation, and essential commodities., Allegations of state government complicity in failing to address inflation and ration distribution issues.
Published: 02 Jun 2026, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented