
തിരുവനന്തപുരം: തിരിച്ചുവരവിനായുള്ള തിരുത്തൽ നടപടിയിലേക്ക് കടക്കുമ്പോൾ സി.പി.എമ്മിനുള്ളിൽ ഭിന്നത ശക്തമാകുന്നു. തിരുത്തേണ്ടത് എന്തൊക്കെയാണെന്നതാണ് കോഴിക്കോട്ടുനടക്കുന്ന വിശാല സംസ്ഥാനകമ്മിറ്റി തീരുമാനിക്കേണ്ടത്. ആ തീരുമാനം അടിമുടി മാറ്റത്തിനുള്ളതാകണമെന്ന ലക്ഷ്യവുമായാണ് ഒരുവിഭാഗത്തിന്റെ നീക്കം.
പാർട്ടിക്കും നേതാക്കളുടെ മനോഭാവത്തിലും വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ പാർട്ടി വേദിയിലെ തുറന്നുപറച്ചിൽ ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. തെറ്റ് ജനങ്ങൾക്കാണ് പറ്റിയതെന്നും അവരുടെ തെറ്റിദ്ധാരണ മാറ്റുകയാണ് വേണ്ടതെന്നുമുള്ള വാദമാണ് മറുപക്ഷത്തിന്റേത്. അതിനുമുൻപിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമാണ്.
നേതൃതലത്തിൽ മുഖംമാറ്റമില്ലാതെ മുന്നേറാനാവില്ലെന്ന വികാരം സി.പി.എമ്മിനുള്ളിൽ ശക്തമാണ്. പിണറായി പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്നും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്ന നിലപാടാണ് ഇതിനുപിന്നിൽ.
എന്നാൽ, അത്തരമൊരു ആവശ്യം പാർട്ടിക്കുള്ളിൽ ഉന്നയിക്കപ്പെടാനുള്ള സാധ്യതയിലാണ് സംശയം. തിരഞ്ഞെടുപ്പ് അവലോകനഘട്ടത്തിൽ പിണറായിക്കും ഗോവിന്ദനുമെതിരേ അതിരൂക്ഷവിമർശനം കീഴ്ഘടകങ്ങളിലുണ്ടായിരുന്നു. അത് അതേരീതിയിൽ വിശാല സംസ്ഥാനസമിതിയിലും പ്രതിഫലിച്ചാൽ തിരുത്തൽ നടപടിയുടെ സംഘടനാ ആഘാതം കടുത്തതാകും.
വിശാല സംസ്ഥാനസമിതിക്ക് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാനാവില്ല. പക്ഷേ, ആ സമിതിയിലെ ചർച്ചയുടെ സ്വഭാവം പാർട്ടിയുടെ ഭാവിതീരുമാനത്തിന്റെ ദിശനിശ്ചയിക്കുന്നതാകും.
നേതൃമാറ്റത്തിനുള്ള ചർച്ചയ്ക്കല്ല, കോഴിക്കോട് വിശാല സംസ്ഥാന സമിതി ചേരുന്നതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തനരീതിക്കാണ് മാറ്റംവരേണ്ടതെന്നാണ് ഈ നേതാക്കളുടെയും അവരുമായി ചേർന്നുനിൽക്കുന്നവരുടെയും വാദം. തിരുേത്തണ്ടത് നേതാക്കൾ അടക്കമാണെന്ന മറുവാദം വിശാല സംസ്ഥാനസമിതിയിൽ പങ്കെടുക്കുന്നവരിലെത്തിക്കാനുള്ള ആശയവിനിമയം മറുപക്ഷത്തും സജീവമാണ്. അതിനുതകുന്ന വിധം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് പ്രചാരണം നൽകാനുള്ള രഹസ്യനീക്കം ശക്തമാണ്.
രണ്ടുദിവസങ്ങളിലായിച്ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടിന്റെ കരട് തയ്യാറാക്കി.
ഇത് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ളതും പ്രവർത്തനരീതി മാറേണ്ടതിന്റെ നിർദേശം ഉൾക്കൊള്ളുന്നതുമാണ്. 7, 8 തീയതികളിൽ നടക്കുന്ന സംസ്ഥാനകമ്മിറ്റിയോഗം ഇത് അംഗീകരിച്ച് അന്തിമമാക്കും. അതിനുമുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ട്. ഒമ്പത് പി.ബി. അംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിശാല സംസ്ഥാനസമിതി നടക്കുക.
Content Highlights: Growing internal rift within the CPM regarding corrective measures and leadership accountability., Contasting views on whether leadership change is required or just a shift in working style., Upcoming Kozhikode state committee meeting to discuss the draft report and future direction.
Published: 04 Sept 2026, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented