തളിപ്പറമ്പ്: സി.പി.ഐ. ലോക്കൽ കമ്മിറ്റി നടത്തിയ പ്രചാരണ കാൽനടജാഥ തളിപ്പറമ്പ് കണിക്കുന്നിൽ സി.പി.എം. പ്രവർത്തകർ തടഞ്ഞു. ‘ബി.ജെ.പി.യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’വെന്ന മുദ്രാവാക്യമുയർത്തി ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു ജാഥ. സ്ത്രീകളുൾപ്പെടെയുള്ളവർ എത്തിയാണ് ജാഥാംഗങ്ങൾക്കെതിരെ ബഹളമുണ്ടാക്കിയത്. സി.പി.ഐ. പ്രവർത്തകർ തിരിച്ചും പ്രതികരിച്ചതോടെ ഉന്തുംതള്ളുമായി.

To advertise here,

സി.പി.ഐ.ക്ക് പ്രാതിനിധ്യമില്ലാത്ത കണിക്കുന്നിൽ പ്രസംഗിക്കേണ്ടെന്ന് പറഞ്ഞാണ് ജാഥ തടഞ്ഞതെന്ന് നേതാക്കൾ ആരോപിച്ചു. സി.പി.എം. വിട്ട് സി.പി.ഐ.യിൽ ചേർന്ന നഗരസഭാ മുൻ വൈസ് ചെയർമാൻ കോമത്ത് മുരളീധരനു നേരേയായിരുന്നു എതിർപ്പ്. ഇരുഭാഗത്തെയും നേതാക്കളുടെ ശ്രമഫലമായി സംഘർഷം ഒഴിവായി.

ഒരുവർഷംമുൻപ് കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ ഒരുസംഘം സി.പി.എം. പ്രവർത്തകർ കീഴാറ്റൂർ-മാന്ധംകുണ്ട് പ്രദേശത്തുനിന്ന് സി.പി.ഐ.യിൽ ചേർന്നിരുന്നു. പിന്നീട് സി.പി.ഐ.ക്ക് ഈ ഭാഗത്ത് സ്വാധീനം വർധിച്ചു. പുതുതായി ബ്രാഞ്ച്‌ കമ്മിറ്റികളുണ്ടാക്കുകയും ലോക്കൽ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു.