ആലപ്പുഴ: പോലീസ് സംവിധാനത്തിനെതിരേ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ജി. സുധാകരൻ എം.എൽ.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിക്കൊണ്ടുതന്നെ ഇക്കാര്യമറിയിക്കുകയും ചെയ്തു. നഗരസഭയിൽ ജി. സുധാകരന് സ്വീകരണം നടക്കുമ്പേൾ എൽ.ഡി.എഫ്. നേതൃത്വത്തിൽ പ്രതിഷേധിക്കുമെന്ന് നേരത്തേ വിവരം കിട്ടിയിട്ടും പോലീസ് അറിയിക്കാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

To advertise here,

കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നേതാവ് അരിതാബാബുവിനോട്‌ പോലീസ് അപമര്യാദയായി പെരുമാറി. ഇതുസംബന്ധിച്ച്‌ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അരിതാ ബാബു പരാതിനല്കിയെങ്കിലും നടപടിയുണ്ടായില്ല. ഡൽഹിയിലെ വിദ്യാർഥി സമരത്തിനും രാഹുൽഗാന്ധിക്കെതിരേ നടന്ന അതിക്രമത്തിലും പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെ.എസ്.യു. നേതാക്കൾക്കെതിരേയും പോലീസ് മാന്യമായല്ല പെരുമാറിയതെന്ന ആക്ഷേപവുമുണ്ടായി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എൻ.പി. പ്രവീൺ ആഭ്യന്തരമന്ത്രിയെ നേരിട്ടുവിളിച്ച്‌ പരാതി പറയുകയും ചെയ്തിരുന്നു.

യു.ഡി.എഫ്. അധികാരത്തിൽവന്ന് രണ്ടുമാസം കഴിഞ്ഞിട്ടും പോലീസ് സംവിധാനത്തിൽ മാറ്റംവരാത്തതാണ് കോൺഗ്രസ് പ്രവർത്തകരെ അലോസരപ്പെടുത്തുന്നത്. ജില്ല പോലീസ് മേധാവിയെയും ഡിവൈ.എസ്.പിയെയും മാറ്റിയെങ്കിലും സി.ഐ.മാരെയും എസ്.ഐ.മാരെയും മാറ്റിയിട്ടില്ല. ഇതാണ് കോൺഗ്രസ് പ്രവർത്തകർക്കു നീതികിട്ടാത്തതിനു കാരണമെന്നാണ് നേതാക്കൾ പറയുന്നത്. പത്തുവർഷമായി കോൺഗ്രസ് പ്രവർത്തകർ നേരിട്ട അവഗണന മാറാൻ രമേശ് ചെന്നിത്തല കാര്യമായി ഇടപെടണമെന്ന്‌ ഇവർ ആവശ്യപ്പെടുന്നു.

കേരളത്തിലെ പോലീസ് ഇടതുഭരണത്തിന്റെ ഹാങ്ങോവറിൽ

പോലീസിന് 10 കൊല്ലമായ ഹാങ്ങോവർ ഇപ്പോഴുമുണ്ടെന്നും അവർ മാറി വരുന്നതേയുള്ളൂവെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് നേരിട്ട പോലീസിന്റെ നടപടിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ വിമർശം.

സമരംചെയ്യുന്നവരോട് പോലീസ് കാണിക്കേണ്ട സമീപനത്തിൽ കൃത്യമായ മാറ്റമുണ്ടാകണം. അത് ഡൽഹിയിലായാലും കേരളത്തിലായാലും. ഒരു പെൺകുട്ടിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത്. യൂത്ത് കോൺഗ്രസ് നേതാവായ അരിതാ ബാബുവിനെ സമരത്തിനിടെ പോലീസ് വലിച്ചിഴച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.