തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനുള്ള ധനസഹായ തുക വർധിപ്പിച്ച് സർക്കാർ. 14 ലക്ഷം രൂപയായാണ് സഹായത്തുക ഉയർത്തിയിരിക്കുന്നത്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുന്ന ഒരാളുടെ കുടുംബത്തിന് നിലവിൽ ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

To advertise here,

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നും അടുത്തിടെ ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമാണ് ഇത്. ഇടുക്കി ജില്ലയിലെ പട്ടയങ്ങളുമായി ബന്ധപ്പെട്ടും വളരെ നിർണായകമായ തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടിട്ടുണ്ട്. പട്ടയങ്ങളിൽ പതിപ്പിച്ചുനൽകിയ സ്ഥലങ്ങളിൽ വീടുവെയ്ക്കാനും കൃഷി ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂ എന്ന തീരുമാനത്തിലാണ് മാറ്റം വന്നിരിക്കുന്നത്.

ഇനിമുതൽ അത്തരം ഭൂമിയിൽ മറ്റ് നിർമാണ പ്രവർത്തനങ്ങളും നടത്താം എന്നാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരിക്കുന്നത്. സിനിമാ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനം ഇന്നുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് മന്ത്രിസഭാ യോഗം വീണ്ടും ചേരും.