കൊച്ചി: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ നോട്ടീസ് അയച്ച് ഹൈക്കോടതി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എം.ആർ. അജയൻ നൽകിയ പൊതുതാൽപര്യ ഹർജിയിന്മേലാണ് ഹൈക്കോടതി നടപടി.

To advertise here,

ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. അതിന് മുമ്പ് തന്നെ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള എല്ലാവർക്കും നോട്ടീസ് അയക്കാനാണ് ഹൈക്കോടതിയു‍ടെ ഉത്തരവ്. സിഎംആ‌ർഎൽ, എക്സാലോജിക്, ശശിധരൻ കർത്ത, സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയുടെ അന്വേഷണം നടന്നു. അതിനപ്പുറത്തേക്ക് ഒരു സിബി ഐ അന്വേഷണം ആവശ്യമുണ്ടോയെന്നുള്ള കാര്യമാണ് കോടതി പരിശോധിക്കുന്നത്. 

ഹർജിയിൽ സിഎംആർഎൽ എക്സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇൻകംടാക്സ് ഇന്ററിം
സെറ്റിൽമെന്‍റ് ബോർഡിലെ റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ കൂടി പരിശോധിക്കുക എന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ഇന്ററിം
സെറ്റിൽമെന്‍റ് ബോർഡിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്ന എല്ലാവരുടേയും വിശദാംശങ്ങൾ നൽകാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്എഫ്ഐഒയുടെ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിലെത്തുകയും കുറ്റം ചുമത്തുകയുമെല്ലാം ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങൾ കോടതിയിൽ കേന്ദ്രസർക്കാർ അഭിഭാഷകൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഒരു സ്റ്റാറ്റ്സ്കോ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതിയിൽ വ്യക്തമാക്കി. കേസ് മെയ് 27-ന് വീണ്ടും പരി​ഗണിക്കും.

എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പ്രതികള്‍ക്ക് സമന്‍സ് അടക്കം അയക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു കോടതി ഉത്തരവ്. കൂടാതെ സി എം ആര്‍ എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ടായിരുന്നു.