കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയിൽ മാത്രം ഒതുങ്ങില്ലെന്ന് ഇഡി വൃത്തങ്ങൾ. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മുഴുവൻ പേരിലേക്കും അന്വേഷണം നീളുമെന്നും, ഇത് നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക് വരെ എത്താൻ സാധ്യതയുണ്ടെന്നും ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സിഎംആർഎല്ലിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇഡിയുടെ നിരീക്ഷണത്തിലാണ്. പണം എവിടെയൊക്കെ പോയി എന്ന 'മണി ട്രെയിൽ' ആണ് പ്രധാനമായും അന്വേഷിക്കുന്നത്. ടി.വീണയ്ക്കും എക്‌സാലോജിക്കിനും പുറമെ പണം കൈപ്പറ്റിയ മറ്റു പ്രമുഖരിലേക്കും അന്വേഷണം നീളും.

To advertise here,

പിണറായിയുടെ വീട്ടിലുൾപ്പെടെ നടന്ന റെയ്ഡ് ഒരു തുടക്കം മാത്രമാണ് എന്നതാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല ഇഡിയുമായി ബന്ധപ്പെട്ട കുറിപ്പിൽ അടക്കം പറയുന്നത് ഈ സിഎംആർഎൽ നിന്ന് പണം കൈപ്പറ്റിയ മുഴുവൻ പേരിലേക്കും അന്വേഷണം ഉണ്ടാകും എന്നതാണ്. സിഎംആർഎൽ വഴി 132 കോടി രൂപയുടെ വ്യാജ ചെലവുകളും 182 കോടിയോളം രൂപയുടെ സാങ്കൽപ്പിക ഇടപാടുകളും നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇവയെ 'കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം' എന്ന നിലയിലാണ് ഇഡി കണക്കാക്കുന്നത്. ഇല്ലാത്ത സേവനത്തിന്റെ പേരിൽ എക്‌സാലോജിക്കിലേക്ക് പണം കൈമാറിയത് ശരിയായ നടപടിയല്ലെന്ന് ഇഡി വിലയിരുത്തുന്നു.

സിഎംആറുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധനയിലേക്ക് എത്തുമ്പോൾ ആർക്കൊക്കെ പണം പോയി എന്ന അടക്കമുള്ള കാര്യങ്ങളും വിശദമായിട്ടുള്ള അന്വേഷണത്തിലേക്ക് വരുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. കോടതി ഉത്തരവിലൂടെ അന്വേഷണ തടസ്സങ്ങൾ നീങ്ങിയതോടെ 12 ഓളം കേന്ദ്രങ്ങളിലാണ് ഇഡി വിപുലമായ റെയ്ഡ് നടത്തിയത്. സിഎംആർഎൽ ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയാണെന്നും അതിൽ കെഎസ്‌ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ളപ്പോൾ പണത്തിന്റെ ഉപയോഗത്തിലും വിനിയോഗത്തിലും ചില നിഷ്ടകൾ അല്ലെങ്കിൽ ചില കാര്യങ്ങൾ ഒക്കെ ഉണ്ട് എന്നതാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. അതിവിടെ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഈ പണം എവിടെയൊക്കെ പോയി എന്നത് സംബന്ധിച്ചുള്ള 'മണി ട്രെയിൽ' ആണ് ഇഡി പരിശോധിക്കുന്നത്. സിഎംആർഎൽ നിന്ന് എക്‌സാലോജിക്കിലേക്ക് ഇല്ലാത്ത സേവനത്തിന് പണം പോയിട്ടുണ്ട്. അത് ശരിയായിട്ടുള്ള നടപടിയല്ല എന്ന് കണ്ടുകൊണ്ടാണ് ഇഡി മുന്നോട്ടു വരികയും റെയ്ഡും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടത്തുന്നത്. പക്ഷേ അതിന് സമാനമായിട്ട് മറ്റു പലരിലേക്കും പണം പോയിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇത് ആർക്കൊക്കെ പോയി എന്തിനൊക്കെ പോയി അങ്ങനെ പോയിട്ടുണ്ടെങ്കിൽ അത് വളരെ വലിയ ഒരു ക്രൈം തന്നെയാകുമെന്നാണ് ഇഡി മനസ്സിലാക്കുന്നത്. അങ്ങനെയെങ്കിൽ ഇതിന്റെ ഭാഗമായിട്ടുള്ള തുടർ പരിശോധനകളും മറ്റു കാര്യങ്ങളും ഒക്കെ ഉണ്ടാകും.

അതേസമയം ഈ വിഷയത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മൗനം തുടരുകയാണ്. മുമ്പ് ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവായിരിക്കെ നിലപാടെടുത്തിരുന്ന വി.ഡി. സതീശൻ ഇപ്പോൾ പുലർത്തുന്ന നിശബ്ദതയും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നുണ്ട്. ഇഡിയുടെ നീക്കം വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സൂചന. രാഷ്ട്രീയമായും നിയമപരമായും ഈ കേസിന് വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്.