പന്തളം: പന്തളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കൗണ്‍സില്‍ പിരിച്ചുവിടാന്‍ ഓംബുഡ്സ്മാന്റെ ഉപദേശംതേടി നഗരസഭാ സെക്രട്ടറി കത്തയച്ച സംഭവത്തിലാണ് ബഹളം. ഓംബുഡ്സ്മാന്റെ ഉപദേശംതേടി കത്തുനല്‍കിയതിനാല്‍ കൗണ്‍സില്‍ ചേരുന്നതിന് നിയമവിരുദ്ധമാണെന്ന് യുഡിഎഫ്, എല്‍ഫിഎഫ് പ്രതിനിധികള്‍ ആരോപിച്ചു. നഗരസഭയിലെ രേഖകളുടെ പേരില്‍ സെക്രട്ടറിതന്നെ ഉന്നതങ്ങളിലേക്ക് പരാതി നല്‍കുന്നത് വളരെ അപൂര്‍വമാണ്.

To advertise here,

പഞ്ചായത്ത് രാജ് ആക്ടിന്റെ നിയമവശങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് സെക്രട്ടറി കൗണ്‍സില്‍ പരിച്ചുവിടാനുള്ള നിയമസാധുത തേടി സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്. അതിനുശേഷമുള്ള നഗരസഭയുടെ ആദ്യ യോഗമാണ് ബഹളത്തില്‍ കലാശിച്ചത്. അജണ്ട പാസാക്കിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുഡിഎഫ്, എല്‍ഫിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കൗണ്‍സില്‍ യോഗം പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. 

നിയമപരമായ നടപടികള്‍ കൈക്കൊള്ളാത്തതിനാല്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ഓംബുഡ്സ്മാന്റെ ഉപദേശംതേടി നഗരസഭാ സെക്രട്ടറി കത്തയച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൗണ്‍സില്‍ ചേരുന്നതിന് നിയമപരമായി തടസ്സമുണ്ടെന്നും സെക്രട്ടറി എസ്. ജയകുമാര്‍ പറഞ്ഞിരുന്നു. 

സിവില്‍ കോടതിയുടെ അതേ നിയമസംവിധാനമുള്ളതാണ് ഓംബുഡ്സ്മാന്‍. അതിനാല്‍, നല്‍കിയ കത്ത് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നേരില്‍കണ്ട് കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നഗരസഭാ സെക്രട്ടറി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

Content Highlights: Clash in Pandalam municipality councilors meeting