ലൈഫിലെ അന്വേഷണം വടക്കാഞ്ചേരിയില്‍ ഒതുങ്ങില്ല; നേരറിയാന്‍ സി.ബി.ഐ.


3 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo:PTI

സി.ബി.ഐക്ക് മുന്നിലെ തടസ്സങ്ങള്‍ നീങ്ങി. പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സി.ബി.ഐയുടെ അന്വേഷണം 'വിശാലമായി' നീളും. കേവലം വടക്കാഞ്ചേരിയിലെ വിവാദ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ കോഴമാത്രമാകില്ല ഇനി സി.ബി.ഐയുടെ അന്വേഷണ പരിധിയിലേക്ക് വരിക.

ലൈഫില്‍ സി.ബി.ഐയെ തടയാന്‍ സര്‍ക്കാര്‍ പരിചയാക്കിയത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റം എന്ന വാദമായിരുന്നു. അതിലാണ് താത്കാലിക സ്റ്റേ അനുവദിച്ച് കിട്ടിയത്. തുടര്‍ന്നാണ് മുന്‍കൂര്‍ അനുമതിയില്ലാതെ സി.ബി.ഐക്ക് കേസ് അന്വേഷണം വിലക്കിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. പക്ഷേ, ഈ വിലക്ക് ഇന്ന് സി.ബി.ഐക്ക് മാറിക്കിട്ടിയിരിക്കുന്നു.

സി.ബി.ഐയുടെ എഫ്.ഐ.ആര്‍. റദ്ദാക്കുക എന്ന സര്‍ക്കാരിന്റെ ആവശ്യവും തള്ളി. അതേസമയം, സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ എതിരെ കോടതിയുടെ ഭാഗത്ത് നിന്ന് യാതൊരു പരാമര്‍ശവും ഉണ്ടായില്ലെന്നത് സര്‍ക്കാരിന് വിധി എതിരായപ്പോഴും ആശ്വാസത്തിന് വക നല്‍കുന്നു. നയപരമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയോ സര്‍ക്കാരിനെയോ കുറ്റം പറയാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി വളരെ വ്യക്തമാണെന്ന്‌ കോടതി പറയുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ നേരിട്ട് ഇടപെട്ടാണ് വടക്കാഞ്ചേരിയിലെ പദ്ധതിയിലേക്ക് യൂണിടാക്കിനെ കൊണ്ടുവന്നതെന്ന് പ്രാഥമിക ഘട്ടത്തില്‍ തന്നെ സി.ബി.ഐക്ക് വ്യക്തമായിരുന്നു. സര്‍ക്കാര്‍ അന്വേഷിക്കാന്‍ ഏല്‍പിച്ച വിജിലന്‍സും ഇതില്‍ അഴിമതി കണ്ടെത്തിയിരുന്നു.

യൂണീടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനില്‍നിന്നു സമ്മാനമായി ലഭിച്ച ഐ ഫോണാണ് ശിവശങ്കര്‍ ഉപയോഗിച്ചതെന്ന് തെളിഞ്ഞതാണ് കേസിലെ നിര്‍ണായക വഴിത്തിരിവ്. ഫ്‌ളാറ്റ് നിര്‍മിക്കാന്‍ കരാര്‍ ലഭിച്ച യൂണിടാക് കമ്പനിയില്‍നിന്ന് എം.ശിവശങ്കര്‍ കൈക്കൂലി വാങ്ങിയതായി ചോദ്യം ചെയ്യലില്‍ ഇ.ഡിക്കും മൊഴി ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് നവംബര്‍ 10-നു നല്‍കിയ മൊഴിയില്‍ കൈക്കൂലിക്കാര്യം സമ്മതിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്റെ മറ്റു പദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന നിഗമനത്തില്‍ ഇ.ഡി. എത്തിയത്.

ലൈഫ് മിഷന്റെ കരാറുമായി ബന്ധപ്പെട്ട മറ്റു രണ്ട് കമ്പനികളുടെ ക്വട്ടേഷന്‍ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. ഇക്കാര്യം ഇരുവരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളില്‍നിന്ന് വ്യക്തമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്വട്ടേഷനുകള്‍ തുറക്കുന്ന 2020 ജനുവരിക്കു മുമ്പായിരുന്നു ഇത്.

ലൈഫ് മിഷനിലെ ആകെയുള്ള 36 പദ്ധതികളില്‍ 26 എണ്ണവും വാട്സാപ്പ് സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന രണ്ട് കമ്പനികള്‍ക്കാണ് കിട്ടിയത്. ലൈഫ് മിഷന്റെ ടെന്‍ഡറിനെപ്പോലും സംശയത്തില്‍ നിര്‍ത്തുന്ന പ്രവൃത്തിയാണിത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ താന്‍ കാണുന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ലൈഫ് മിഷന്റെ ഒരു ഇടപാടില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കില്‍ മറ്റുപദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് അനുമാനിക്കുന്നത് ഇതിനാലാണ്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെ ഭാഗമായാണ് ഹൈദരാബാദില്‍ പരിശോധന നടത്തിയത്. അവിടെനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടര്‍ രേഖകളടക്കം വിലയിരുത്തി വരികയാണ്. അതോടെ വിദേശസഹായ നിയന്ത്രണച്ചട്ടത്തില്‍ (എഫ്.സി.ആര്‍.എ.) ലംഘനം നടന്നെന്ന് സി.ബി.ഐ. ഉറപ്പിച്ചു. ഇതേത്തുടര്‍ന്നാണ് കേസിലെ ഹൈക്കോടതി സ്റ്റേ നീക്കാന്‍ സി.ബി.ഐ. നീക്കം തുടങ്ങിയത്. യൂണീടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് കൈമാറിയ ഐ ഫോണുകളില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തേത് (99,900) എം. ശിവശങ്കര്‍ ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.

സ്വപ്നയുടെ നിര്‍ദേശപ്രകാരം അഞ്ച് ഐ ഫോണുകള്‍ യു.എ.ഇ. ദേശീയദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് സമ്മാനിക്കാന്‍ താന്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിനൊപ്പം സമര്‍പ്പിച്ച ബില്ലില്‍ ആറ് ഐ ഫോണുകള്‍ ഉണ്ടായിരുന്നു. ഇതിലൊന്നിന്റെ ഐ.എം.ഇ.ഐ. നമ്പറാണ് എം. ശിവശങ്കര്‍ താന്‍ ഉപയോഗിക്കുന്ന ഫോണിന്റെ നമ്പറായി രേഖപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന് (ഇ.ഡി.) നല്‍കിയിരിക്കുന്നത്.

ഒരു ഫോണ്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്കും നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നെങ്കിലും ചെന്നിത്തല ഇത് നിഷേധിച്ചു. എന്നാല്‍ ഫോണ്‍ നല്‍കിയ കാര്യം കോടതിയില്‍ യൂണിടാക് ഉടമ നിഷേധിച്ചു. ചെന്നിത്തല ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായതുമില്ല.

2019 നവംബര്‍ 29-ന് വാങ്ങിയ ഫോണുകള്‍ ഡിസംബര്‍ രണ്ടിനാണ് സ്വപ്നയ്ക്ക് കൈമാറിയത്. കണക്കില്‍പ്പെടാത്ത ആറാമത്തെ ഫോണ്‍ സന്തോഷ് ഈപ്പന്‍ നേരിട്ടോ സ്വപ്ന മുഖാന്തരമോ ശിവശങ്കറിന് കൈമാറിയിട്ടുണ്ടാകാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നുള്ള നിര്‍ദേശപ്രകാരം ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് മുന്നോടിയായി എം. ശിവശങ്കറിനെയും ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസിനെയും കണ്ടിരുന്നതായി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ലൈഫ് മിഷനില്‍ സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആര്‍.എ.) ലംഘിച്ചെന്ന കേസില്‍ അനുബന്ധമായി അഴിമതിയും അന്വേഷിക്കാം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതു അനുമതി നല്‍കിയിട്ടുണ്ടെന്നാണ് സി.ബി.ഐ.യുടെ വാദം. എഫ്.സി.ആര്‍.എ. കേസുകളില്‍ സി.ബി.ഐ. അന്വേഷണ ഏജന്‍സിയുമാണ്.

Content Highlights: Life mission case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PINARAYI

2 min

സുരക്ഷ വാക്കില്‍മാത്രം; 'ചില്ലിക്കാശ്'സുരക്ഷിതമല്ല, കരുവന്നൂര്‍ രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട്

Sep 26, 2023


sfi

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം:SFI നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Sep 26, 2023


ബദിയടുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസുമായി ഇടിച്ചുതകർന്ന ഓട്ടോ

2 min

ഓട്ടോയിറക്കിയിട്ട് നാല് മാസം;അപകടത്തില്‍ തകരക്കൂട് പോലെയായി,അവസാന തുടിപ്പും റോഡില്‍ നിലച്ചു

Sep 26, 2023


Most Commented