തൃശൂര്‍: കുതിരാന്‍ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തിരുവല്ല തോട്ടുപുഴശ്ശേരി പള്ളിയംപറമ്പിൽ ചെറിയാൻ(72) ആണ് മരിച്ചത്.  ബെംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം.  ഇന്നോവ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.

To advertise here,

പുലര്‍ച്ചെ മൂന്നോടെയാണ് കുതിരാൻ പാലത്തിനു മുകളിൽ അപകടമുണ്ടാകുന്നത്. ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.അപകടത്തില്‍  കാര്‍ പൂര്‍ണമായും തകര്‍ന്നു.  രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ആറ് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട സ്ത്രീകളിൽ ഒരാൾ ഗർഭിണിയാണ്. മൂന്നു പേരെ തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഒരു പുരുഷനാണ് മരിച്ചത്. ബന്ധുക്കളാരും എത്തിയിട്ടില്ല. ചെറിയാൻ്റെ മൃതദേഹം തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍വശം പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെ പാടുപെട്ടാണ് യാത്രക്കാരെ പുറത്തിറക്കിയത്.