ഫറോക്ക് (കോഴിക്കോട്): കോഴിക്കോട് ഫറോക്ക് പഴയപാലത്തിൽനിന്ന് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കോങ്ങാട് വെസ്റ്റ്ഹിൽ സ്വദേശി നാലുകുടി പറമ്പത്ത് സന്ധ്യ(36) ആണ് മരിച്ചത്.

To advertise here,

ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാലത്തിന്റെ ഇരുമ്പ് കവചത്തിലൂടെ പുഴയിലേക്ക് എടുത്തുചാടിയ സന്ധ്യയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് കണ്ടെത്തിയത്. പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ വീണ സ്ഥലത്തുനിന്ന് കിലോമീറ്ററുകൾ മാറി ബേപ്പൂർ ഫിഷിങ് ഹാർബറിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 8.10-ന് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ട ഓട്ടോ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടൻതന്നെ എസ്.ഐ എ.കെ. ഫിറോസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തുകയും അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും ചെയ്തു.

മീഞ്ചന്തയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും പ്രദേശത്തെ തോണിക്കാരും അധികൃതരും ചേർന്ന് രാത്രി പത്തരവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ സ്കൂബ ടീം നടത്തിയ വിശദമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാത്തറ ആയുർരത്‌നം ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന സന്ധ്യ ജോലിക്കു പോയിട്ട് തിരിച്ചു വന്നിരുന്നില്ല. ഇതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ഇതിനിടയിലാണ് സന്ധ്യ ചാലിയാറിലേക്ക് ചാടി ജീവനൊടുക്കിയത്.