പത്തനംതിട്ട: ബി.ജെ.പി. നേതാക്കള്‍ വീട്ടിലെത്തിയതിൽ പ്രതികരണവുമായി സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ പദ്മകുമാര്‍. ബി.ജെ.പി. പ്രസിഡന്റും മറ്റൊരാളും താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നതെന്നും ബി.ജെ.പിയില്‍ ചേരില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജോയന്‍റ്.സെക്രട്ടറിയും ആറന്മുളയിലെ വീട്ടിലെത്തിയത്. സംസ്ഥാനസമിതിയില്‍ ഇടംനേടാനാവാത്തതിലും ആരോ​ഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പി. നേതാക്കളുടെ സന്ദർശനം.

To advertise here,

ബി.ജെ.പി. ജില്ലാ പ്രസിഡന്റും മറ്റൊരാളും ഇവിടെ വന്നുവെന്ന് പറയുന്നത് കേട്ടു. ഞാന്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരുന്ന പ്രശ്‌നമില്ല. അത് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. - എ പദ്മകുമാർ പറഞ്ഞു.

ഇവർ താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നത്. തന്റെ അനുവാദം കൂടാതെയാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ വീട്ടിലെത്തിയതെന്നും മുറിയുടെ ചിത്രം പകര്‍ത്തിയെന്നും പദ്മകുമാര്‍ പറഞ്ഞു. 

ചൊവ്വാഴ്ച വൈകുന്നേരം പദ്മകുമാറിന്റെ വീട്ടിലെത്തിയ ബി.ജെ.പി. നേതാക്കൾ 15 മിനിറ്റ് നേരം പദ്മകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ആരോ​ഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയ പാർട്ടി തീരുമാനത്തെ വിമർശിക്കാനുള്ള കാരണങ്ങൾ പദ്മകുമാർ ബി.ജെ.പി. നേതാക്കളോട് വിശദീകരിച്ചുവെന്നും വിവരമുണ്ട്.  ബി.ജെ.പിയിലെത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന സംസ്ഥാനനേതൃത്വത്തിന്റെ അഭിപ്രായം അറിയിച്ചുവെന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിക്കുന്നത്. എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. 

അതേസമയം വിഷയത്തില്‍ പദ്മകുമാറിനെതിരേ സി.പി.എം. നടപടിയെടുത്തേക്കും. 12-ാം തീയതി പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യും. നടപടിയെടുത്താല്‍ പിന്നീട് പദ്മകുമാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.  

കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 'ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം. ലാല്‍സലാം' എന്ന് എ. പദ്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതും വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ ഞായറാഴ്ച രാത്രി 11 മണിയോടെ അദ്ദേഹം കൊല്ലത്തെ സംസ്ഥാന സമ്മേളനവേദിയില്‍നിന്ന് ആറന്മുളയിലെ വീട്ടിലെത്തി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പതിവുപോലെ ആറന്മുളയിലെ ഷട്ടില്‍ കോര്‍ട്ടില്‍ ബാഡ്മിന്റണ്‍ കളിക്കാനെത്തിയപ്പോഴാണ് തന്‍റെ നിലപാട് ആവര്‍ത്തിച്ചത്.

പത്തനംതിട്ടയില്‍നിന്ന് കെ.പി. ഉദയഭാനുവും രാജുഎബ്രഹാമും സംസ്ഥാന സമിതിയില്‍വരുന്നു. നമുക്കാര്‍ക്കും അതില്‍ തര്‍ക്കമില്ല. പക്ഷേ, ഇന്നുവരെ സംഘടനാരംഗത്ത് ഒരുകാര്യവും ചെയ്യാത്തയാളാണ് വീണാ ജോര്‍ജ്. അവരെ ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ നമ്മള്‍ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ്. അങ്ങനെയൊരാള്‍ രണ്ടുതവണ എം.എല്‍.എയാകുന്നു. പെട്ടെന്ന് മന്ത്രിയാകുന്നു. അവര്‍ കഴിവുള്ള സ്ത്രീയാണ്. പക്ഷേ, അവരെപ്പോലെ ഒരാളിനെ പാര്‍ലമെന്ററിരംഗത്തെ പ്രവര്‍ത്തനം മാത്രം നോക്കി സി.പി.എമ്മിലെ ഉന്നതഘടകത്തില്‍ വെയ്ക്കുമ്പോള്‍ സ്വഭാവികമായും ഒട്ടേറെപേര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. അത് തുറന്നുപറയാന്‍ ഒരാളെങ്കിലും വേണമല്ലോ. അതുകൊണ്ട് ഞാന്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. വേറെയൊന്നുമില്ല. - പദ്മകുമാര്‍ തന്റെ നിലപാട് ആവർത്തിച്ചുകൊണ്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.