തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മുന്നൊരുക്കം ആരംഭിക്കാൻ നിർദേശം കിട്ടിയതോടെ ബി.ജെ.പി. സ്ഥാനാർഥികളാകാൻ സാധ്യതയുള്ള നേതാക്കളെ മണ്ഡലങ്ങളിൽ ചുമതലക്കാരായി നിയോഗിച്ചു. അവർതന്നെ തിരഞ്ഞെടുപ്പിനെ നേരിടട്ടെയെന്നാണ് കേന്ദ്രഘടകത്തിന്റെ നിലപാട്.

To advertise here,

സംസ്ഥാന അധ്യക്ഷനും എം.എൽ.എ.യുമായ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്തിന്റെയും മുൻ അധ്യക്ഷൻ കെ. സുരേന്ദ്രന് ആറ്റിങ്ങലിന്റെയും ജനറൽ സെക്രട്ടറി അനൂപ് ആന്റണിക്ക് പത്തനംതിട്ടയുടെയും ചുമതല നൽകി.

കൊല്ലത്ത് ബി.ബി. ഗോപകുമാർ എം.എൽ.എ., തൃശ്ശൂരിൽ കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി എന്നിവർക്കാണ് സാധ്യത. വി. മുരളീധരൻ എം.എൽ.എ. മത്സരിക്കുന്നില്ലെങ്കിൽ പുനഃസംഘടനാ സമയത്ത് കേന്ദ്രഘടകത്തിലേക്ക്‌ അദ്ദേഹത്തെ പരിഗണിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ രണ്ടാമതെത്തിയ അനൂപ് ആന്റണിയുടെ പ്രവർത്തനമേഖല പത്തനംതിട്ടയിലേക്കു മാറ്റി. യുവമോർച്ചയുടെ പ്രഭാരിസ്ഥാനം ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടത്. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആളാകണം പ്രഭാരിയെന്ന നിർദേശത്തെത്തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുധീറിനാണ് ചുമതല. തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ചർച്ചചെയ്യാൻ മേഖലായോഗം ആരംഭിച്ചു. ബുധനാഴ്ച ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗം ചേരുന്നുണ്ട്.

തിരഞ്ഞെടുപ്പിന്റെ ചെലവിൽ ക്രമക്കേടുനടത്തിയെന്ന ആരോപണങ്ങൾ അവഗണിച്ചാണ് പാർട്ടിയുടെ നടപടി.

അടിസ്ഥാനരഹിതവും വ്യാജവുമായ കഥകൾ

മാധ്യമങ്ങളുടെ സംഘടിതമായ ആക്രമണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിസ്ഥാനരഹിതമായ കഥകളെ വാർത്തകളെന്നപേരിൽ പടച്ചുവിട്ടാൽ അത് കേരളം തള്ളിക്കളയുമെന്നേ ഓർമ്മിപ്പിക്കാനുള്ളൂ.

-രാജീവ് ചന്ദ്രശേഖർ

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ