തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ശൈലിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. രാജീവ് ചന്ദ്രശേഖറിന്റേത് കോര്‍പ്പറേറ്റ് ശൈലിയാണെന്നാണ് വിമര്‍ശനം. ബിജെപി ഇന്‍ ചാര്‍ജുമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തനം കമ്പനി പോലെ നടത്തരുത്. അധിക ജോലി സമ്മര്‍ദ്ദം കാരണം മണ്ഡലം പ്രസിഡന്റുമാര്‍ രാജിക്കൊരുങ്ങിയെന്നും ഇന്‍ചാര്‍ജുമാര്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. അതേസമയം രാജീവ് ചന്ദ്രശേഖറിന് പിന്തണയുമായി എം.ടി രമേശും എസ്. സുരേഷും രംഗത്ത് വന്നു. 

To advertise here,

ഒരു കോര്‍പ്പറേറ്റ് കമ്പനി നടത്തുന്നതുപോലെ മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കുകയാണ്. ഇവര്‍ക്ക് ജോലിഭാരം കൂടുതലാണ് എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിലുള്ള അതൃപ്തിയാണ് ഇന്‍ചാര്‍ജുമാര്‍ യോഗത്തില്‍ ഉയര്‍ത്തിയത്.

ഒട്ടനവധി പ്രവൃത്തികള്‍ മണ്ഡലം പ്രസിഡന്റുമാര്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്. ഇതിനിടയില്‍ ശില്‍പ്പശാലയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് 15 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിപാടികളുമുണ്ട്. ഇവര്‍ക്കും ഓണവും ശ്രീകൃഷ്ണ ജയന്തിയുമൊക്കെയുണ്ട്. പ്രതിഫലം വാങ്ങി പ്രവര്‍ത്തിക്കുന്നവരല്ല മണ്ഡലം പ്രസിഡന്റുമാര്‍. ഇത്രയധികം ജോലിഭാരമുള്ളതുകൊണ്ട് പല മണ്ഡലം പ്രസിഡന്റുമാരും രാജിവയ്ക്കാനൊരുങ്ങിയെന്ന് ഇന്‍ചാര്‍ജുമാര്‍ യോഗത്തില്‍ വിമര്‍ശനമായി അറിയിച്ചു. 

ശില്‍പ്പശാലകളും വാര്‍ഡ് കണ്‍വന്‍ഷനുകളും കൃത്യസമയത്ത് നടക്കാത്തത് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉന്നയിച്ചപ്പോഴായിരുന്നു ഇന്‍ചാര്‍ജുമാരുടെ വിമര്‍ശനം.