കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോയിട്ട്, മടങ്ങിയെത്താത്ത മറുനാടൻ തൊഴിലാളികളെപ്പറ്റി ഭീകരവിരുദ്ധ സ്ക്വാഡ്(എ.ടി.എസ്.) അന്വേഷിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. മതിയായ രേഖകളില്ലാതെയും വ്യാജരേഖകൾ ചമച്ചും താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താൻ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ്, വോട്ടുചെയ്യാൻ പോയി മടങ്ങിയെത്താത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. സമഗ്ര വോട്ടർപട്ടിക പരിഷ്കാരത്തിൽ പുറത്തായ ബംഗ്ലാദേശ് പൗരന്മാർ കേരളത്തിലടക്കം തങ്ങുന്നുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വോട്ടുചെയ്യാനായി കേരളത്തിൽനിന്നു പോയ മറുനാടൻ തൊഴിലാളികളിൽ വലിയ വിഭാഗം മടങ്ങിയെത്താനുണ്ട്.

To advertise here,

പശ്ചിമബംഗാളിലെയും അസമിലെയും അതിർത്തിപ്രദേശങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കുന്ന ലേബർ കോൺട്രാക്ടർമാരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. മറുനാടൻ തൊഴിലാളികൾക്കൊപ്പം കേരളത്തിലേക്ക്‌ ബംഗ്ലാദേശി പൗരന്മാർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനകളിൽ, രേഖകളില്ലാതെ കേരളത്തിൽ താമസിച്ചുവന്ന അൻപതിലേറെ ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയിരുന്നു. മറുനാടൻ തൊഴിലാളികൾക്കിടയിൽ പോലീസ് രഹസ്യാന്വേഷണവിഭാഗം വിവരശേഖരണം ശക്തമാക്കിയിട്ടുണ്ട്.

ബംഗ്ലാദേശ് പൗരന്മാർക്ക് ബെംഗളൂരുവിൽനിന്ന് ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സംഘടിപ്പിച്ചുനൽകുന്നവർ കേരളത്തിലുണ്ടെന്നാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പിടിയിലായവരിൽ ഭൂരിഭാഗം പേരുടെയും പക്കൽനിന്ന് വ്യാജ ആധാർ കാർഡുകൾ, വോട്ടർ ഐ.ഡി., പാൻ കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. ചെറുകിട കരാറുകാർ, പ്ലൈവുഡ്-നിർമാണ മേഖലകളിലെ ഉടമകൾ, ഹോട്ടൽ ഉടമകൾ എന്നിവരിൽനിന്ന്, മടങ്ങിവരാത്ത തൊഴിലാളികളുടെ കൃത്യമായ വിവരങ്ങളും ഫോൺ നമ്പരുകളും എ.ടി.എസ്. ശേഖരിക്കുന്നുണ്ട്.