
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം നിർഭാഗ്യകരമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്. വിഷയം അന്വേഷിക്കാൻ നാലംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസർ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സർജറി നടന്നത്. ആ ഡോക്ടർ ഇപ്പോഴും സർവീസിലുണ്ടെന്നും മെഡിക്കൽ കോളേജിൽ നിന്ന് ട്രാൻസ്ഫർ ആയി പോയതായും അദ്ദേഹം വെളിപ്പെടുത്തി. സംഭവം ആരും ഒതുക്കി തീർക്കാൻ ശ്രമിച്ചിട്ടില്ലെന്നും എല്ലാവിധ സഹകരണവും ഉറപ്പുനൽകുകയും അഡ്മിറ്റ് ആകാൻ പറയുകയും ചെയ്തെങ്കിലും ഉഷാ തയ്യറായില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.
ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപയോഗിച്ച ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കർശനമായ പ്രോട്ടോക്കോൾ നിലവിലുണ്ട്. കേസ് ഷീറ്റുകൾ പരിശോധിച്ചപ്പോൾ ഈ നടപടികൾ കൃത്യമായി പാലിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപകരണം വയറ്റിൽ കുടുങ്ങിയത് എങ്ങനെ എന്നതിൽ ഗൗരവകരമായ അന്വേഷണം ആവശ്യമാണ്.
കോവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾക്കിടയിലാണ് ഈ ശസ്ത്രക്രിയ നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിപിഇ കിറ്റ് ധരിച്ച് ഒട്ടേറെ പരിമിതികൾക്കുള്ളിൽ നിന്നാണ് അന്ന് ഡോക്ടർമാർ ജോലി ചെയ്തിരുന്നതെങ്കിലും, ഇത്തരമൊരു സംഭവം ഉണ്ടായത് തികച്ചും നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും ആർ.എം.ഒയുടെയും നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി ലഭ്യമായ വിവരങ്ങൾ സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ആശുപത്രി അധികൃതർ നാലംഗ സമിതി രൂപീകരിച്ചു. ആർ.എം.ഒ ഡോക്ടർ ലക്ഷ്മിയാണ് സമിതിയുടെ ചെയർപേഴ്സൺ. സർജറി വിഭാഗം മേധാവി ഡോക്ടർ സജീവ് കുമാർ, ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോക്ടർ അനുസൂയ, ഫോറൻസിക് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ രാഖിൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഗവൺമെന്റ് നിർദ്ദേശപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Alappuzha Medical College orders a 4-member committee to investigate a regrettable incident where surgical scissors were left inside a patient`s abdomen.
Published: 20 Feb 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented