കോഴിക്കോട്: പി.ടി ഉഷയുടെ രാജ്യസഭാ നാമനിർദേശത്തിനെതിരെ രംഗത്തെത്തിയ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. പി.ടി ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്ത് നിൽക്കാൻ പോലും കരീം ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ലെന്ന് പ്രകാശ് ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു. 

To advertise here,

മറ്റുള്ളവരുടെ യോഗ്യത അളക്കുമ്പോൾ ഞാനാരാണ് എന്ന് മിനിമം ചിന്തിക്കാനെങ്കിലും പരിശ്രമിക്കാനുള്ള സമയമാണിതെന്ന് താങ്കളെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. 

മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പി.ടി ഉഷയുടെ പേരുപറയാതെയായിരുന്നു പരാമർശം.

'ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്' എന്നായിരുന്നു എളമരം കരീം പറഞ്ഞത്.

പ്രകാശ് ബാബുവിന്റെ ഫെയ്സ്ബുക്ക് പൂർണരൂപം

കരീമിന് യോഗ്യത അളന്ന ആളെ മാറിപ്പോയി.

പിടി ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്ത് നിൽക്കാൻ പോലും കരീം ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ല. എന്ത് കേട്ടാലും മുന്നിലിരുന്ന് കൈയ്യടിക്കുന്ന ചില മന്ദബുദ്ധികളുണ്ടെന്ന് കരുതി വിമർശിക്കുമ്പോൾ ആളും തരവും നോക്കി വിമർശിക്കണം. 

കേരളീയർക്ക് അറിയാത്ത പ്രത്യേക യോഗ്യതയൊന്നും എളമരം കരീമിനില്ല. പിടി ഉഷ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ലോകം അറിയപ്പെടുന്ന കായികതാരമാണ്. താങ്കളെ പോലുള്ളവർ അപമാനമാകുന്നിടത്ത് അവർ ഇന്ത്യക്കാർക്ക് അഭിമാനമാണ്. അവരുടെ പേര് ഉച്ചരിക്കാൻ പോലും താങ്കൾക്ക് യോഗ്യതയില്ല. പിടി ഉഷയുടെ യോഗ്യത അളക്കുന്നതിന് മുൻപ് സ്വന്തം യോഗ്യതയെങ്ങാനും വേണ്ടവിധത്തിൽ ജനങ്ങൾ അളന്നാൽ നിങ്ങൾ മുണ്ടും തലയിലിട്ട് നടക്കേണ്ടി വരും, വെറുതെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കരുത്. .

ഒരു കാര്യം ശരിയാണ്, പിടി ഉഷയുടെ ചെരിപ്പും താങ്കളെയും ത്രാസിലിട്ടാൽ താങ്കൾ ഉയർന്നുതന്നെ നിൽക്കും, അതും ഒരുറുമ്പുണ്ടാക്കുന്ന ചലനം പോലുമില്ലാതെ. മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനി ഉൾപ്പെടെ മൂന്നു നാലു കമ്പനികൾ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിക്കിട്ട്, തഞ്ചവും തരവും നോക്കി നോക്കുകൂലിയും വാങ്ങി നക്കി നക്കി താങ്കൾ ജീവിക്കുമ്പോഴും അതിനിടയിൽ നമുക്കു നഷ്ടപ്പെടാൻ കൈവിലങ്ങുകൾ മാത്രം എന്ന് പാവങ്ങളെ പറഞ്ഞു പറ്റിച്ച്, അവരുടെ പിൻബലത്തിൽ കോടികൾ സമ്പാദിച്ച് തൊഴിലാളി സഖാവ് വൻമരമാകുമ്പോൾ പിടി ഉഷ ഊണുമുറക്കവുമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആത്മാഭിമാനം വാനോളമുയർത്തി മാതൃരാജ്യത്തെ ലോകരാജ്യങ്ങളുടെ നെറുകയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു. 

മറ്റുള്ളവരുടെ യോഗ്യത അളക്കുമ്പോൾ ഞാനാരാണ് എന്ന് മിനിമം ചിന്തിക്കാനെങ്കിലും പരിശ്രമിക്കാനുള്ള സമയമാണിതെന്ന് എന്ന് താങ്കളെ ഓർമ്മിപ്പിക്കുന്നു.