തിക്കോടി (കോഴിക്കോട്): യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍ (31) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചയാണ് നന്ദകുമാര്‍ മരിച്ചത്.

To advertise here,

തിക്കോടി കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണപ്രിയ(22)യെ ആണ് നന്ദകുമാര്‍ വെള്ളിയാഴ്ച തീ കൊളുത്തി കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ദേശീയപാതയ്ക്കരികിലുള്ള തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്നഭാവത്തില്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം യുവാവും സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി.

നിലവിളികേട്ട് ഓഫീസില്‍നിന്ന് ഓഫീസ് അസിസ്റ്റന്റ് ഗോവിന്ദനും നാട്ടുകാരും ഓടിയെത്തി വെള്ളം കോരിയൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ യുവതി മരിക്കുകയായിരുന്നു.

നന്ദകുമാര്‍ നാട്ടില്‍ കൂലിപ്പണി ചെയ്തുവരികയായിരുന്നു. ഈ മാസം ഒമ്പതിനാണ് കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസില്‍ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായി താത്കാലിക ഒഴിവിലേക്ക് നിയമിക്കപ്പെട്ടത്.

നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടര്‍ന്നുള്ള അഭിപ്രായവ്യത്യാസവുമാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

Content Highlights : Man who tried to commit suicide after killing a young woman burn to death has died