പി.വി അന്‍വര്‍ വിവാദം ദോഷമുണ്ടാക്കിയെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും തകരുകയോ തളരുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്‍ പറയുന്നു. തൃശ്ശൂര്‍ പൂരം, എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച, സിപിഎമ്മിലെ നേതൃപ്രതിസന്ധി എന്നിവയെക്കുറിച്ചും സുധാകരന്‍ മനസ്സ് തുറക്കുന്നു. ചില ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആലപ്പുഴയിലെ വീട്ടില്‍ വിശ്രമിക്കുന്ന ജി സുധാകരനുമായി ടെലിഫോണില്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന് :

To advertise here,

വിവാദങ്ങളുടെ നടുക്കടലിലാണ് സിപിഎം. പി വി അന്‍വര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ അവസാനിക്കുകയാണെന്ന് പറയുമ്പോഴും അത് പാര്‍ട്ടിക്കേല്‍പിച്ച ആഘാതം കാണാതിരിക്കാനാവുമോ?

പാര്‍ട്ടിയെ ക്ഷീണിപ്പിച്ചെന്നോ , തളര്‍ത്തിയെന്നോ പറയാനാവില്ല. പക്ഷേ, ദോഷമുണ്ടാക്കി. അന്‍വറിനെ തള്ളിപ്പറയാന്‍ ഞാനാളല്ല.  ഞാനായിരുന്നെങ്കില്‍
ഇങ്ങനെയയിരിക്കില്ല ഇക്കാര്യങ്ങള്‍ പറയുക. പാര്‍ട്ടി എടുത്ത നിലപാട് അംഗീകരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ വോട്ട് കൂടി
നേടിയാണ് അന്‍വര്‍ എംഎല്‍എ ആയത്. അദ്ദേഹം ഇടതുമുന്നണിയില്‍ തുടരണമെന്നാണ് ആഗ്രഹം. 

പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഉള്ളില്‍കൊണ്ടുനടക്കുന്ന കാര്യങ്ങള്‍  പരസ്യമായി പറയുകയായിരുന്നു എന്നാണ് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നത്?

സിപിഎമ്മിന്റെ ചരിത്രം പോരാട്ടങ്ങളുടെ ചരിത്രമാണ്. എത്രയോ രക്തസാക്ഷികളുടെ ത്യാഗമാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. അധികാരം പാര്‍ട്ടിയെ
സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഉപാധിയാണ്. 1957 ലെ ഇഎംഎസ് മന്ത്രിസഭ തൊട്ടിങ്ങോട്ട് ഈ ദിശയിലുള്ള അനേകം
നടപടികളുണ്ടായിട്ടുണ്ട്. ആശയപരമായി വ്യതിയാനമുണ്ടായപ്പോഴൊക്കെ പാര്‍ട്ടിക്കുള്ളില്‍ തിരുത്തല്‍ പ്രക്രിയകളുണ്ടായിട്ടുണ്ട്. എം വി രാഘവന്
പുറത്തുപോകേണ്ടി വന്നത് അങ്ങിനെയാണ്. പാര്‍ട്ടിയെ തിരുത്താന്‍ നോക്കുന്നത് പാര്‍ട്ടിയുടെ ചരിത്രമറിഞ്ഞിട്ടായിരിക്കണം. ഇവിടെ ചിലര്‍ ആത്മകഥ എഴുതാന്‍
പോകുന്നുണ്ടെന്ന് കേട്ടു. ഒരു പ്രാവശ്യം മന്ത്രിയായതുകൊണ്ടോ ഒന്നോ രണ്ടോ തവണ എംഎല്‍എയായതുകൊണ്ടോ ആത്മകഥ എഴുതിക്കളയാം എന്ന് ധരിക്കുന്നവരെക്കുറിച്ച് ഒന്നും പറയാനില്ല.

പ്രതികരണങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന് അന്‍വര്‍ പറയുമ്പോഴും അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ബാക്കിയാണ്? സ്വര്‍ണ്ണക്കടത്ത്, തൃശ്ശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതൃത്വവുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചകള്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍?

സ്വര്‍ണ്ണക്കടത്തുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തൃശ്ശൂര്‍ പൂരം പാര്‍ട്ടിയോ സര്‍ക്കാരോ അല്ല നടത്തുന്നത്. പൂരം നടത്തുന്നതുമായി
ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണവും മറ്റുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പൂരം പാര്‍ട്ടിയെ ബാധിക്കുന്ന സംഗതിയല്ല.

കേരളത്തില്‍ ആദ്യമായി ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച മണ്ഡലമാണ് തൃശ്ശൂര്‍. ഈ ജയം സാദ്ധ്യമാക്കിയതിന് ഒരു കാരണം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ടുണ്ടായ ്രപശ്നങ്ങളാണെന്ന് കുറ്റപ്പെടുത്തുന്നത് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി എസ് സുനില്‍ കുമാറും അദ്ദേഹത്തിന്റെ പാരട്ടിയായ സിപിഐയുമാണ്. എന്നിട്ടും ഈ വിഷയം സിപിഎമ്മിനെ ബാധിക്കില്ലെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്?

കെപിസിസിയുടെ റിപ്പോര്‍ട്ട് കണ്ടിരുന്നോ? പൂരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അല്ല ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചതെന്നാണ് കോണ്‍ഗ്രസ്
പറയുന്നത്. 

കോണ്‍ഗ്രസ് റിപ്പോര്‍ട്ടിനോട് സിപിഎം യോജിക്കുന്നുണ്ടോ?

സിപിഎമ്മിന്റെ നിലപാടല്ല ഞാന്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് ഇങ്ങനെയാണെന്നാണ് ഞാന്‍ പറഞ്ഞത്.

സിപിഐ ഇടത് മുന്നണിയിലെ സുപ്രധാന ഘടക കക്ഷിയാണ്. ആ പാര്‍ട്ടി ഉന്നയിക്കുന്ന പരാതിയില്‍ കഴമ്പില്ലെന്നാണോ താങ്കളുടെ പക്ഷം?

തിരഞ്ഞെടുപ്പില്‍ തോറ്റതില്‍ അവര്‍ക്ക് വിഷമമുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, ഉത്സവങ്ങളുടെയും പൂരങ്ങളുടെയും അടിസ്ഥാനത്തിലല്ല കമ്മ്യൂണിസ്റ്റ്
പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എല്ലാവരും മനസ്സിലാക്കണം.

പി ശശിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ എങ്ങിനെ കാണുന്നു?

ശശിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് കമ്മ്യൂണിസ്റ്റുകാരെ കല്ലെറിയാന്‍ ലൈസന്‍സില്ല.

സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് കീഴില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ പലവട്ടം കണ്ടുവെന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ.

ആരോപണ വിധേയന്‍ ആ സ്ഥാനത്തിരിക്കെ നടക്കുന്ന അന്വേഷണം വിശ്വാസ യോഗ്യമാണോ?

ഞാന്‍ അതില്‍ എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ പത്രപ്രവര്‍ത്തകനോ രാഷ്ട്രീയ നിരീക്ഷകനോ അല്ല. ഇക്കാര്യത്തില്‍ എന്ത് തീരുമാനമാണ്
എടുക്കേണ്ടതന്നെ് സര്‍ക്കാരിന് നന്നായി അറിയാം.

താങ്കള്‍ കൂടി അംഗമായിരുന്ന മന്ത്രി സഭയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് രൂപം നല്‍കിയത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാന്‍ വൈകിയത് നീതികേടല്ലേ?

ഇത്രയും വൈകരുതായിരുന്നു. പക്ഷേ, ഞാന്‍ മന്ത്രിയായിരുന്ന വേളയില്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ കാര്യമായ
ചര്‍ച്ചയൊന്നും നടന്നിരുന്നില്ല. ക്യാബിനറ്റിലും ഈ വിഷയത്തില്‍ ചര്‍ച്ചയുണ്ടായതായി ഓര്‍ക്കുന്നില്ല.

രണ്ട് കൊല്ലത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ നയിക്കുന്നത് പിണറായി വിജയന്‍ തന്നെയാവുമോ?

പിണറായി വിജയന്‍ ആയിരിക്കില്ല നയിക്കുന്നതെന്ന് പറയാനാവില്ല.

2026 ല്‍ പിണറായിക്ക് 81 വയസ്സാവും?

അതൊന്നും പ്രശ്നമല്ല. പ്രായ നിബന്ധന കൊണ്ടുവന്നത് അടുത്ത കാലത്താണ്. എകെജിയുടെയും ഇഎംഎസ്സിന്റെയും നായനാരുടെയും കാലത്ത് ഈ
നിബന്ധനയുണ്ടായിരുന്നില്ല. പ്രായമായവരുടെ ചരിത്ര ബോധവും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. എന്റെ കാര്യത്തില്‍ ഞാന്‍ സ്വയം
പിന്മാറുകയായിരുന്നു. മൂന്നു തവണ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലേക്കെത്താന്‍ അവസരമുണ്ടായിട്ടും വേണ്ടെന്ന് വെച്ചയാളാണ് ഞാന്‍. 1995 ല്‍ സഖാക്കള്‍ രവീന്ദ്രനാഥും ലോറന്‍സും ഞാന്‍ സെക്രട്ടറിയേറ്റില്‍ വരണമെന്ന് നിര്‍ബ്ബന്ധിച്ചു. പക്ഷേ, ഞാന്‍ പറഞ്ഞത് പി കെ ചന്ദ്രാനന്ദന്‍ വരട്ടെയെന്നാണ്. പാര്‍ട്ടിക്ക് വേണ്ടി 14 കൊല്ലം ഒളിവില്‍ കഴിഞ്ഞയാളാണ് ചന്ദ്രാനന്ദന്‍.

ഏറ്റവുമൊടുവില്‍ 2015 ലെ ആലപ്പുഴ സമ്മേളനം കഴിഞ്ഞപ്പോള്‍ ഞാന്‍ സെക്രട്ടറിയേറ്റില്‍ വേണമെന്ന് പിണറായിയാണ് പറഞ്ഞത്. അപ്പോഴും ഞാന്‍
ഒഴിഞ്ഞുമാറി. അത് അദ്ദേഹത്തിന് ഇഷ്ടപെട്ടില്ല. പക്ഷേ, സെക്രട്ടറിയേറ്റില്‍ വേണ്ടെന്നുള്ളത് എന്റെ നിലപാടാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അംഗികരിച്ചു.
സ്ഥാനങ്ങള്‍ക്ക് വേണ്ടി പോകാത്തവരും ഈ പാര്‍ട്ടിയിലുണ്ടെന്ന് വ്യക്തമാക്കാനാണ് ഇതിവിടെ പറയുന്നത്.

അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ തന്നെയായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണോ താങ്കള്‍ സൂചിപ്പിക്കുന്നത്?

പ്രായവുമായി ബന്ധപ്പെട്ട നിബന്ധന പാര്‍ട്ടിയുടെ സംസ്ഥാന, കേന്ദ്ര ഘടകങ്ങള്‍ തീരുമാനിക്കുന്നതാണ്. പാര്‍ട്ടിയുടെ ഭരണഘടനയോ പാര്‍ട്ടി പരിപാടിയോ പോലെ തിരുത്താന്‍ പറ്റാത്ത സംഗതിയല്ല അത്. നിലവില്‍  പിണറായിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ പ്രത്യേക അനുമതിയുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരായിരിക്കും നയിക്കുന്നതെന്ന കാര്യം ഇപ്പോള്‍ ആലോചിച്ച് വിഷമിക്കേണ്ടതില്ല. അതിപ്പോള്‍ പിണറായി തന്നെ ആയാലും പ്രശ്നമില്ലെന്നാണ്
ഞാന്‍ പറഞ്ഞത്.