ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട വഖഫ് ഭേദഗതി ബില്ലിനെ ഒന്നിച്ചെതിര്‍ത്ത് പ്രതിപക്ഷ-ഇന്ത്യാ സഖ്യ പാര്‍ട്ടികള്‍. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ ആദ്യം നിയോഗിക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ അസമില്‍നിന്നുള്ള എംപി ഗൗരവ് ഗൊഗോയി ആയിരുന്നു. വഖഫ് ഭേദഗതി ബില്ലിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഗൗരവ് ഗൊഗോയി ആരോപിച്ചു.

To advertise here,

'ബില്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നു, ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നു, ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നു, ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നു', എന്നായിരുന്നു ഗൊഗോയിയുടെ പ്രസംഗം. ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച നടന്നുവെന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷായുടേയും കിരണ്‍ റിജിജുവിന്റേയും അവകാശവാദം ഗൊഗോയി തള്ളി. പ്രതിപക്ഷം മുന്നോട്ടുവെച്ച ഒരു ഭേദഗതി പോലും അംഗീകരിക്കപ്പെട്ടില്ല. വഖഫിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരെപ്പോലും ജെപിസിയിലേക്ക് വിളിച്ചു. ഇന്ന് ഒരു സമുദായത്തിന്റെ വസ്തുക്കളെ ലക്ഷ്യം വെക്കുന്ന സര്‍ക്കാര്‍ നാളെ മറ്റുള്ളവര്‍ക്കെതിരെ തിരിയുമെന്നും ഗൊഗോയി ആരോപിച്ചു.

അതേസമയം, എന്‍ഡിഎ ഘടകക്ഷികളായ ടിഡിപിയും ജെഡിയുവും ബില്ലിനെ അനുകൂലിച്ചു. മുസ്‌ലിം- ന്യൂനപക്ഷ ക്ഷേമത്തോടുള്ള പ്രതിബദ്ധതമൂലമാണ് തങ്ങള്‍ ബില്ലിനെ അനുകൂലിക്കുന്നതെന്ന് ടിഡിപി എംപി കൃഷ്ണ പ്രസാദ് തനേട്ടി സഭയില്‍ പറഞ്ഞു. പാര്‍ട്ടി രൂപവത്കരിച്ച കാലം മുതല്‍ ന്യൂനപക്ഷ ക്ഷേമം തങ്ങളുടെ പ്രഥമപരിഗണനയിലുണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വഖഫ് ബില്‍ മുസ്‌ലിം വിരുദ്ധമല്ലെന്ന് ജെഡി(യു) നേതാവ് ലല്ലന്‍ സിങ് അഭിപ്രായപ്പെട്ടു. ബില്ലിനോട് എതിര്‍പ്പുന്നയിക്കുന്ന പ്രതിപക്ഷ കക്ഷികളെ ലല്ലന്‍ സിങ് രൂക്ഷമായി വിമര്‍ശിച്ചു. ബില്ലിനെ എതിര്‍ക്കുന്നവര്‍ ഒന്നുകില്‍ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്, അല്ലെങ്കില്‍ വഖഫിലൂടെ കൈവശംവെക്കുന്ന സ്വത്തുക്കള്‍ നഷ്ടപ്പെട്ടുപോകുമെന്ന് ഭയക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.