
കോഴിക്കോട്: വഖഫ് നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി എസ്.വൈ.എസ്. (SYS) രംഗത്ത്. വഖഫ് വിഷയത്തിൽ സമുദായ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് എസ്.വൈ.എസ്. ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി കുറ്റപ്പെടുത്തി.
കേന്ദ്ര നിയമം നടപ്പാക്കാൻ തയ്യാറാണെന്ന് കാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യുഡിഎഫ് സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയേക്കാൾ ഉപരിയായി, ഈ വിഷയത്തിൽ ഇടപെടുന്നതിൽ ലീഗിന് വലിയ ഉത്തരവാദിത്തമുണ്ടായിരുന്നുവെന്ന് സഖാഫി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
മുൻപ് കേന്ദ്രത്തിൽ കോൺഗ്രസ് ഭരണകാലത്ത് ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മുസ്ലിം ലീഗ് പുലർത്തിയ മൗനത്തിന് സമാനമായ നിലപാടാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഹൈക്കോടതിയിൽ ഇത്തരമൊരു നിലപാട് ഉണ്ടായപ്പോൾ ലീഗ് നിശബ്ദത പാലിച്ചുവെന്നാണ് പ്രധാന ആരോപണം.
കേന്ദ്ര സർക്കാർ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന് സമുദായം ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ കേന്ദ്ര നിയമത്തെ അനുകൂലിച്ചതോടെ സുപ്രീം കോടതിയിലെ പ്രതീക്ഷകൾ കൂടി തല്ലിക്കെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനിടെയാണ് സമസ്ത എപി വിഭാഗം നേതാവ് കൂടിയായ റഹ്‌മത്തുള്ള സഖാഫി ലീഗിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഈ വീഴ്ചയിൽ ലീഗ് നേതൃത്വത്തിന് വലിയ ഉത്തരവാദിത്വമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
Content Highlights: SYS General Secretary Rahmatullah Saqafi criticizes Muslim League's inaction on Waqf law. Concerns raised over the state government's affidavit in the High Court supporting the central law. Comparison drawn between current silence and the historical silence during the Babri Masjid demolition. Impact of the state's legal stance on the community's expectations from the Supreme Court.
Published: 24 Jul 2026, 09:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented